ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. തന്റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്റെ ഇരകളുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബൽപൂർ കളക്ടർ ഔദ്യോഗികമായി അറിയിച്ചു. പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബൽപൂർ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങൾ ദോഷകരമായി ബാധിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.
അപകടത്തിൽപ്പെട്ട വിനോദസഞ്ചാര ബോട്ടിൽ നിന്ന് ഒൻപത് മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തു കഴിഞ്ഞു.
കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ വ്യാജ വാർത്തകൾ കാരണമാകുന്നുണ്ട്.
ദുരന്തസമയങ്ങളിൽ വൈകാരികമായ ഉള്ളടക്കങ്ങൾ വേഗത്തിൽ പ്രചരിക്കാറുണ്ടെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ജബൽപൂർ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

