
ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തിയ പാകിസ്ഥാന് പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ സമയപരിധി ഇന്നലെ പൂര്‍ണ്ണമായും അവസാനിച്ചു. 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടത്. അതേസമയം രാജ്യം ശൗര്യചക്ര നൽകി ആദരിച്ച കോൺസ്റ്റബിളിന്റെ അമ്മയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ ജമ്മുകശ്മീർ പൊലീസ് തള്ളി. ഇന്ത്യയിലെ 20 പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരും പാകിസ്ഥാനിലേക്ക് മടങ്ങി. പാക് സൈനിക ഉദ്യോഗസ്ഥരും തിരിച്ചു പോയി.
2022 മെയിലാണ് കോൺസ്റ്റബിൾ മുദസിർ അഹമ്മദ് ഷേക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. 2023ൽ മരണാനന്തര ബഹുമതിയായി രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചു. മുദസീറിന്റെ അമ്മ ഷമീമയാണ് അന്ന് രാഷ്ട്രപതിയിൽ നിന്ന് ശൗര്യചക്രം ഏറ്റുവാങ്ങിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഷമീമയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ, വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. പാക്ക് അധിനിവേശ കാശ്മീരിൽ നിന്നുള്ളയാളാണ് ഷമീമ.
അതേസമയം, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ സ്വദേശികൾ തിരികെ പാകിസ്ഥാനിലേക്ക് പോകാൻ കേന്ദ്ര സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു. മക്കളെയും കുടുംബത്തെയും ഉറ്റവരെയും ഉപേക്ഷിച്ച് നിരവധി പേരാണ് തനിച്ച് പാകിസ്ഥാനിലേക്ക് മടങ്ങിയത് പിഞ്ചു കുഞ്ഞുങ്ങളെ അടക്കം ഇന്ത്യയിൽ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് പോകേണ്ടിവന്നു നിരവധി അമ്മമാരുമുണ്ട്. വർഷങ്ങളായി ഇന്ത്യക്കാരെ വിവാഹം കഴിച്ചു ഇന്ത്യയിൽ ജീവിക്കുന്ന പാകിസ്ഥാൻ സ്വദേശികൾക്കും ഇന്ത്യ വിടേണ്ടി വന്നു.
പഠനം പൂർത്തിയാകാനാകാതെ പാകിസ്ഥാനിലേക്ക് മടങ്ങേണ്ടി വന്ന വിദ്യാർഥികളും നിരവധിയാണ്. എന്ത് തെറ്റ് ചെയ്തിട്ടാണ് തിരികെ അയക്കുന്നതെന്നാണ് പലരുടെയും ചോദ്യം. 786 പാകിസ്ഥാൻ പൗരന്മാരാണ് അട്ടാരി അതിർത്തി വഴി ഇതുവരെ ഇന്ത്യ വിട്ടത്. 10000 കണക്കിന് പാകിസ്ഥാൻ സ്വദേശികൾ ഇപ്പോഴും ഇന്ത്യയിൽ തന്നെ തുടരുന്നു എന്നാണ് കേന്ദ്രസർക്കാരിന്റെ നിഗമനം. സമയപരിധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടരുന്നവരെ തിരിച്ചയക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]