വാഷിംഗ്ടൺ: ഭൂമിയിലേക്ക് മടങ്ങാനാകാതെ ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് (59) കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐ.എസ്.എസ്) പുറത്ത് നടന്നത് അഞ്ച് മണിക്കൂറും 26 മിനിറ്റും. ആകെ 62 മണിക്കൂർ ആറ് മിനിറ്റ് നടന്ന സുനിത കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന (സ്പേസ് വാക്ക്) വനിത എന്ന റെക്കാഡും സ്വന്തമാക്കി. സഹസഞ്ചാരി ബച്ച് വിൽമോറും ഒപ്പമുണ്ടായിരുന്നു. 2017ൽ പെഗ്ഗി വിറ്റ്സൺ സ്ഥാപിച്ച റെക്കാഡാണ് (60 മണിക്കൂർ 21 മിനിറ്റ്) മറികടന്നത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് നാസ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസും ബച്ച് വിൽമോറും ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം നിലയത്തിൽ കുടുങ്ങി. നിലയത്തിലെ റേഡിയോ കമ്മ്യൂണിക്കേഷൻ യൂണിറ്റിലെ തകരാർ സുനിതയും വിൽമോറും പരിഹരിച്ചിരുന്നു.
ഇരുവരെയും മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ സ്പേസ് എക്സിന്റെ പേടകത്തിൽ തിരിച്ചെത്തിക്കും. സുനിതയെ വേഗം തിരിച്ചെത്തിക്കണമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 16നും സുനിത ബഹിരാകാശ നടത്തം പൂർത്തിയാക്കിയിരുന്നു.
സുനിതയുടെ റെക്കാഡുകൾ
ബഹിരാകാശ നടത്തം- 9 തവണ (62 മണിക്കൂർ, 6 മിനിറ്റ്)
ബഹിരാകാശ യാത്ര- 3 (സ്റ്റാർലൈനർ മിഷനടക്കം)
ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ
ബഹിരാകാശത്ത് മാരത്തൺ നടത്തിയ ആദ്യ വ്യക്തി
ബഹിരാകാശത്ത് ആദ്യമായി ട്രയാത്ലൺ നടത്തി
റഷ്യൻ തിളക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബഹിരാകാശ വാഹനം/ബഹിരാകാശ നിലയത്തിന് പുറത്ത് സഞ്ചാരി ഇറങ്ങുന്നതാണ് ബഹിരാകാശ നടത്തം അഥവാ സ്പേസ് വാക്ക് (എക്സ്ട്രാവെഹികുലാർ ആക്ടിവിറ്റി – ഇ.വി.എ). റഷ്യൻ സഞ്ചാരികളായ അലക്സി ലിയനോവ് (ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, 1965),സ്വെറ്റ്ലാന സവിറ്റ്സ്കായ (ആദ്യ വനിത, 1984), അനറ്റോളി സൊലൊവ്യേവ് (കൂടുതൽ സമയം നടന്ന വ്യക്തി) എന്നിവർ മൂന്ന് പ്രധാന സ്പേസ് വാക്ക് റെക്കാഡുകൾ വഹിക്കുന്നു.