
ബത്തേരി ∙ ഒരു ജനപഥം ഉന്മൂലനം ചെയ്യപ്പെട്ട വലിയ ഉരുൾപൊട്ടലുകളിൽ ഒന്നായ മുണ്ടക്കൈക്കു ശേഷവും നമ്മുടെ രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും വികസന ജ്വരം മൂർച്ഛിച്ച സംഘടിത ലോബികളും പരിസ്ഥിതി ധ്വംസനത്തിൽ നിന്നും അണുവിട
പിൻവാങ്ങിയിട്ടില്ല എന്നത് അമ്പരപ്പിക്കുന്ന യാഥാർഥ്യമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പശ്ചിമഘട്ട
മലനിരകൾക്കു നേരെയുള്ള അതിക്രമം പതിന്മടങ്ങ് വർധിച്ചു കൊണ്ടിരിക്കുകയാണ്. ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ‘ലോകോത്തര പുനരധിവാസം’ എന്ന് പ്രഖ്യാപിച്ച ഇരകളുടെ പുനരധിവാസം മറ്റൊരു ദുരന്തമായി നാടിനെ വേട്ടയാടുകയാണിപ്പോഴും.
ഒരു പരിഷ്കൃതസമൂഹത്തെ ലജ്ജിപ്പിക്കേണ്ട അവസ്ഥയാണിതെന്നും സമിതി അഭിപ്രായപ്പെട്ടു.
ദുരിതബാധിതർക്കായുള്ള ടൗൺ ഷിപ്പ് ആധുനിക തട്ടിപ്പിന്റെ ഒരു പുത്തൻ വെള്ളാനയാണ്. ഒരു വർഷമായിട്ടും മാതൃകാ വീടിന്റെ നിർമാണം പോലും പൂർത്തിയായില്ല.
ഏറ്റവും മുന്തിയ വീടു നിർമാണ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചാലും 15 ലക്ഷം രൂപയ്ക്ക് അനായാസം തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ടെൻഡർ വിളിക്കാതെയാണ് നൽകിയത്.
സർക്കാറിന് പൂർണ്ണ ഉടമസ്ഥതയുള്ളതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും വിധിയെഴുതിയ തോട്ടഭൂമി കോടികൾ പ്രതിഫലം നൽകി ഏറ്റെടുത്തത് അഴിമതിയല്ലാതെ മറ്റെന്താണ്? പ്രതിപക്ഷ നേതാവ് ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഒഴുകിയെത്തിയ ഭീമമായ തുകയിൽ 200 കോടി നീക്കി വച്ചത് മുണ്ടക്കൈ – ചൂരൽമല പ്രദേശത്തെ റോഡ് നിർമാണത്തിനും ചൂരൽമല ടൗൺ പുനരുജ്ജീവനത്തിനുമാണ്. ദുരന്തശേഷം മനുഷ്യരൊന്നും കാര്യമായി അധിവസിക്കാത്തതോ ഒഴിഞ്ഞു പോകാൻ മുറവിളികൂട്ടുന്നതോ ആയ പ്രദേശത്തുകൂടി റോഡുകൾ നിർമിക്കാൻ ടെൻഡർ ഇല്ലാതെ കരാർ കൊടുക്കുകയായിരുന്നു.
വലിയ മറ്റൊരു തുക മാറ്റി വെച്ചത് പുന്നപ്പുഴ പുനരുജ്ജീവനത്തിനാണ്. അതിഭയാനകമായ മണ്ണിടിച്ചിലിനു ശേഷം ലക്ഷക്കണക്കിനു ടൺ മണ്ണും പാറയും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള മണ്ടൻ തീരുമാനത്തെ പ്രതിപക്ഷകക്ഷികളോ സ്ഥലം എംഎൽഎയൊ എംപി യോ ചോദ്യം ചെയ്യാത്തത് അർഥഗർഭമാണ്.
പതിനായിരക്കണക്കിന് ഘന മീറ്റർ പാറയിലാണ് ഇവരുടെ കണ്ണ് എന്ന് വ്യക്തമാണ്. ദുരന്തഭൂമിയിലേയും പടവെട്ടിക്കുന്നിലെയും റാട്ടക്കുന്നിലെയും മുണ്ടക്കെപാടിയിലെയും മറ്റും ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെക്കുറിച്ച് ആർക്കും ഒരു വേവലാതിയുമില്ല.
വയനാട്ടിലെ മലഞ്ചരിവുകളിലുള്ള അനധികൃത – അനിയന്ത്രിത ടൂറിസം ഇന്നും അരങ്ങുതകർക്കുകയാണ്.
മലഞ്ചരിവുകളിലെ അരക്ഷിത പ്രദേശങ്ങളിൽ താമസിക്കു 4,500 കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്ന് എന്ന് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ നിശ്ചയിച്ച വിവിധ കമ്മിറ്റികൾ ശുപാർശ ചെയതിനെക്കുറിച്ച് സർക്കാരോ ജനപ്രതിനിധികളോ ചിന്തിക്കുന്നേയില്ല. അവരെ മാറ്റിപ്പാർപ്പിക്കുന്നതിന്നു പകരം കള്ളാടിയിൽ നിന്നും ആനക്കാംപൊയിലിലെക്ക് ഇരട്ട
തുരങ്കം നിർമിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് സർക്കാർ. റിയൽ എസ്റ്റേറ്റ് മാഫിയക്കും വൻകിട
കരാറുകാർക്കും വേണ്ടിയാണിതെന്ന് വ്യക്തമാണ്.
പ്രകൃതി ദുരന്തങ്ങളുടെ ഇരകളുടെ മാന്യമായ പുനരധിവാസത്തിനായും വയനാടിന്റെയും പശ്ചിമഘട്ടത്തിന്റേയും നിലനിൽപ്പിനായും പോരാടാൻ ജനങ്ങൾ ജനങ്ങൾ തയാറാകണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ.
ബാദുഷ അധ്യക്ഷനായി. തച്ചമ്പത്ത് രാമകൃഷ്ണൻ, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, എ.വി.
മനോജ് , സി.എ.ഗോപാലകൃഷ്ണൻ, പി.എം സുരേഷ്, എം. ഗംഗാധരൻ, സണ്ണി മരക്കടവ്, ഒ.ജെ.
പൗലോസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]