
മുണ്ടക്കൈയിൽ പ്രശസ്തമായ ‘ബെയ്ലി’, പ്രത്യാശയുടെ ആ മഴക്കുടകള്‍ കലക്ടറേറ്റിലും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈയിലെ അതിജീവനത്തിനു തണലേകാൻ വയനാട്ടുകാർക്കും ഒരു കുട ചൂടാം. കലക്ടറേറ്റിൽ അന്വേഷണ കൗണ്ടറിന് സമീപമാണ് ‘ബെയ്ലി’ എന്ന പേരിലുള്ള ബാഗുകളും കുടകളും കുറഞ്ഞ വിലയിൽ ലഭ്യമാക്കിയത്. ദുരന്തത്തെ അതിജീവിച്ച മുണ്ടക്കൈയിലെ ഒരു പറ്റം വനിതകള്‍ പ്രത്യാശയോടെ ഉയർത്തുന്ന കുടകളാണ് ബെയ്ലി എന്ന ചെറുകിട സംരംഭത്തിലൂടെ അവതരിപ്പിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തിടത്ത് നിന്നാണ് ഉയർത്തെഴുന്നേൽപിന്റെ ഈ വിജയഗാഥ.
എല്ലാം നഷ്ടമായി നിസ്സഹായരായി നിന്നവര്‍ ബെയ്ലി എന്ന ഈ സംരംഭത്തിലൂടെ അതിജീവനപാതയിലാണ്. മഴക്കുടകളും ബാഗുകളും നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണിവർ. രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന്റെ പേര് തന്നെയാണ് ഈ സംരംഭത്തിനും കടമെടുത്തത്. ദുരന്ത സമയത്ത് മുണ്ടക്കൈ- ചൂരല്‍മല പ്രദേശങ്ങളെ ബന്ധിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഏകമാര്‍ഗ്ഗമായിരുന്നു സൈന്യം നിർമിച്ച ബെയ്ലി പാലം. ചൂരല്‍മലയിലെ വനിതകള്‍ക്ക് മുന്പില് കുട നിര്‍മാണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് കുടുംബശ്രീ ജില്ലാ മിഷനാണ്. ആശയത്തിന് താത്പര്യം പ്രകടിപ്പിച്ചവര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്കി.
പരിശീലന ക്ലാസ്സുകളിലൂടെ ലഭിച്ച അറിവും ചോരാത്ത ആത്മധൈര്യവും സംരംഭമെന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ഇവര്‍ക്ക് സഹായമായി. ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, കുടുംബശ്രീ ജില്ലാമിഷന്, സ്വാമിനാഥന് ഫൗണ്ടേഷന് എന്നിവയുടെ സംയുക്ത ഇടപെടലിലാണ് യൂണിറ്റുകളിലേക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയത്. കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ബെയ്ലി ബാഗ് യൂണിറ്റിന് ആദ്യമായി വിപണന സാധ്യത തുറന്നത്.
കുടനിർമിക്കാന് ആവശ്യമായ 390 ഓളം അസംസ്കൃത വസ്തുക്കള്‍ നല്‍കിയത് ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണെന്ന് സംരംഭക റംലത്ത് വ്യക്തമാക്കി. നിലവില്‍ റിപ്പണ്‍, മേപ്പാടി കേന്ദ്രീകരിച്ച് കുടനിര്‍മാണവും ബാഗ് നിര്‍മാണവും വ്യത്യസ്ത യൂണിറ്റുകളായി നടക്കുന്നുണ്ട്. കുട നിര്‍മാണ യൂണിറ്റില്‍ നിലവില്‍ എട്ടുപേരും ബാഗ് നിര്‍മാണ യൂണിറ്റില്‍ 26 പേരുമാണുള്ളത്. സഹായങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും പലപ്പോഴും കെട്ടിട വാടക, മറ്റ് ആവശ്യങ്ങള്‍ക്കായി പണം തികയാതെ വരുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് പണം കണ്ടെത്തേണ്ട അവസ്ഥയും ഇവര്‍ നേരിടുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും അനുവദിച്ച വായ്പ കൂടി ഉപയോഗിച്ചാണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്. മികച്ച രീതിയില്‍ കച്ചവടം നടന്നാല്‍ മാത്രമേ ഇവരുടെ മുന്നോട്ടുള്ള അതിജീവനത്തിന് കരുത്താവുകയുള്ളു. ഇതുവരെയുള്ള കച്ചവടത്തില്‍ നിന്നും വിറ്റുവരവ് ഇനത്തില്‍ കൂലിയായി എടുക്കാന്‍ കഴിഞ്ഞിട്ടില്ല, പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്ത് ഉയര്‍ന്നു വരാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ബെയ്ലിയുടെ അണിയറപ്രവർത്തകർ പറയുന്നു.