
ജലനിരപ്പ് 766 മീറ്റർ; ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പടിഞ്ഞാറത്തറ ∙ ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഡാമിലെ ജലനിരപ്പ് പരിധി ക്രമീകരിക്കുന്നതിനു വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിന്റെ മുന്നോടിയാണു ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്.കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ സന്ദർഭത്തിൽ ഡാം തുറക്കുക കൂടി ചെയ്തതാണ് 2018ലെ പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് ഒറ്റയടിക്ക് ഡാമിൽ നിന്നു വെള്ളം തുറന്നു വിടേണ്ടതില്ലെന്ന തീരുമാനം അന്നുണ്ടായത്.
മഴക്കാലം ആരംഭിച്ചാൽ കൃത്യമായ ഇടവേളകളിൽ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ച് അധികം വരുന്ന ജലം നേരിയ തോതിൽ തുറന്നു വിടാനാണ് തീരുമാനം.നിലവിൽ സ്റ്റോക്ക് ചെയ്യാവുന്ന വെള്ളത്തിന്റെ പരിധി 767 മീറ്ററാണ്. ഇതു കവിയുന്നതോടെ ഷട്ടർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. അതിന്റെ ഭാഗമായി ആദ്യം ബ്ലൂ അലർട്ടും, തുടർന്ന് ഓറഞ്ച് അലർട്ടും പുറപ്പെടുവിക്കും. പിന്നീട് റെഡ് അലർട്ടും നൽകിയതിനു ശേഷമാണ് ഷട്ടർ തുറക്കുക.
ഇന്നലെ വൈകിട്ടോടെ 766 മീറ്റർ പരിധി എത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. 766.5 മീറ്റർ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കുകയും തുടർന്ന് 767 മീറ്ററിൽ ഷട്ടർ തുറക്കുകയും ചെയ്യും. എന്നാൽ മഴയ്ക്കു നേരിയ ശമനം ആയതോടെ പരിധി കവിയില്ലെന്നാണു കണക്കു കൂട്ടൽ. കക്കയത്ത് വെള്ളം ആവശ്യമുണ്ടെങ്കിൽ അവിടേക്ക് ഒഴുക്കി വിടാനുള്ള പദ്ധതിയും ഉണ്ടെന്ന് ഡാം അധികൃതർ അറിയിച്ചു.
വരുന്ന ദിവസങ്ങളിൽ ക്രമീകരിക്കേണ്ട വെള്ളത്തിന്റെ അളവ് വീണ്ടും ഉയരുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഷട്ടർ തുറക്കേണ്ട സാഹചര്യം ഇല്ലെന്നാണു കണക്കാക്കുന്നത്. ഇത്തവണ മഴ ശക്തമായി തുടരുന്നതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കാലയളവിൽ 10 മീറ്ററോളം ജലം അധികം സ്റ്റോക്ക് ഉണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 755.15 മീറ്ററായിരുന്നു ജലനിരപ്പ്.