
13 ലക്ഷം രൂപ കെട്ടി, പുള്ളിമാനെ ഇടിച്ച സ്കാനിയ വിട്ടുകിട്ടി; കെഎസ്ആർടിസിക്ക് ബസ് വിട്ടുനൽകിയത് 24 ദിവസത്തിനുശേഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ പുള്ളിമാനെ ഇടിച്ച് പുലിവാലു പിടിച്ച കെഎസ്ആർടിസി സ്കാനിയ ബസിന് ഒടുവിൽ കോടതിയുടെ ഇടപെടലിൽ മോചനം. മാൻ ചത്തതിനെ തുടർന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ ബസ് 24 ദിവസത്തിനു ശേഷമാണു വീണ്ടും നിരത്തിലിറങ്ങാൻ ഒരുങ്ങുന്നത്. കെഎസ്ആർടിസിയുടെ ഹർജിയിൽ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഷെഡിൽ കയറിയ ബസിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. കോടതി നിർദേശിച്ച 13 ലക്ഷം രൂപ ബോണ്ടായി കെഎസ്ആർടിസി കെട്ടിവച്ചു.
തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിനിടെ കഴിഞ്ഞ 19ന് രാവിലെ ആറരയോടെ മുത്തങ്ങയ്ക്കടുത്ത് എടത്തറയിലാണ് ബസ് പുള്ളിമാനെ ഇടിച്ചത്. മാൻ തൽക്ഷണം ചത്തതോടെ വനപാലകരെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഓടുന്ന ബസിന് മുൻപിലേക്ക് മാൻ ചാടിയെത്തിയതാണെങ്കിലും വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 9 പ്രകാരം നായാട്ടിനുള്ള കുറ്റമാണു ഡ്രൈവർക്കെതിരെ ചുമത്തിയത്. അതോടെ ബസും കസ്റ്റഡിയിലായി. തുടർന്ന് വയനാട് വന്യജീവി സങ്കേതം കുറിച്യാട് റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
കഴിഞ്ഞ 24 ദിവസമായി ബത്തേരി ആർആർടി റേഞ്ച് ഓഫിസ് പരിസരത്താണു ബസ് സൂക്ഷിച്ചിരുന്നത്. ബസ് നിരത്തിലിറക്കാൻ പറ്റാതായതോടെ പകരം മറ്റൊരു ബസാണ് സർവീസ് നടത്തിയിരുന്നത്. ഇത്രയും ദിവസം ഓടാതെ കിടന്നതിനാൽ അറ്റകുറ്റപ്പണി നടത്തിയ ശേഷമാകും വീണ്ടും നിരത്തിലിറക്കുക. റിലീസിങ് ഓർഡർ ഇന്നലെ ഇറങ്ങി. കെഎസ്ആർടിസി അധികൃതർ ഇന്ന് ബസ് ഏറ്റെടുക്കും.