
ഉറപ്പിനു കടലാസു വില പോലുമില്ല: കൈവിട്ട് ഗതാഗതക്കുരുക്ക്; സ്തംഭിച്ച് ദേശീയപാത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ കലക്ടറും റൂറൽ ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പിയും വിളിച്ചു ചേർത്ത യോഗത്തിൽ ദേശീയപാത അതോറിറ്റിയും കരാറുകാരും നൽകിയ ഉറപ്പിനു കടലാസു വില പോലുമുണ്ടായില്ല. ഏറ്റെടുത്ത പരിഹാര നടപടികളിൽ ഒന്നു പോലും പൂർത്തിയാക്കാനാകാതെ വന്നതോടെ ദേശീയപാതയിലെ വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. മുൻ ദിവസങ്ങളിലുണ്ടായ ഗതാഗതക്കുരുക്ക് ഇന്നലെ പതിന്മടങ്ങായി. മുരിങ്ങൂരിൽ ദേശീയപാത അടിപ്പാത നിർമാണ സ്ഥലത്തിനു സമീപം ഡ്രെയ്നേജിനോടു ചേർന്ന ചളിക്കുഴിയിൽ ലോറി താഴ്ന്നതോടെ ഗതാഗതക്കുരുക്കു മുറുകി.
ലോറി നീക്കാനായി ദേശീയപാതയിൽ ക്രെയിൻ കൂടി എത്തിച്ച് ശ്രമം തുടങ്ങിയതോടെ വാഹനങ്ങളുടെ നിര അനക്കമറ്റ് കിലോമീറ്ററുകളോളം നീണ്ടു. ഇന്നലെ രാവിലെ എട്ടോടെയാണ് ലോറി ചളിക്കുഴിയിൽ താഴ്ന്നു പാതി ചരിഞ്ഞത്. ക്രെയിൻ എത്തിച്ച് ഉച്ചയോടെ ലോറി ഉയർത്തിയെങ്കിലും ആക്സിൽ ഒടിഞ്ഞതോടെ കൊണ്ടു പോകാനായില്ല. കുറച്ചു മാറ്റി ദേശീയപാതയോരത്തു തന്നെ ഇട്ടിരിക്കുകയാണ്.
റോഡിൽ രൂപപ്പെട്ട കുഴികളിൽ ചിലതു കഴിഞ്ഞ ദിവസം മൂടാൻ ശ്രമിച്ചെങ്കിലും എല്ലാം പൂർവസ്ഥിതിയിലായി. ദേശീയപാത അധികൃതരും പൊലീസും ബ്ലാക്ക് സ്പോട് ആയി രേഖപ്പെടുത്തിയ പെരുമ്പിയിൽ റോഡ് പാടേ തകർന്നു. ദേശീയപാതയിൽ നിയോഗിച്ച ഫ്ലാഗ്മാൻമാരെ പോലും കരാർ കമ്പനി പ്രതിനിധികളുടെ നിസ്സഹകരണം കാരണം പിൻവലിച്ചതായി പൊലീസ് അറിയിച്ചു. ആംബുലൻസുകൾ ഉൾപ്പെടെ ദേശീയപാതയിൽ വൻ കുരുക്കിൽപ്പെട്ടു. സമാന്തര റോഡുകളിലും ഗതാഗതക്കുരുക്കു രൂപപ്പെട്ടതു ദുരിതം ഇരട്ടിയാക്കി.
കുരുക്കിനെ കുറിച്ചു മുന്നറിയിപ്പു ലഭിച്ചതോടെ പല വാഹനങ്ങളും സമാന്തര പാതകളെ ആശ്രയിച്ചു. എറണാകുളം ഭാഗത്തേക്കുള്ള പല വാഹനങ്ങളും കൊടകരയിൽ നിന്നു തന്നെ പൊലീസ് വഴി തിരിച്ചു വിട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ മണിക്കൂറുകൾ വൈകി. എയർപോർട്ടിലേക്കു പോയവരും കുരുക്കിൽപെട്ടു. സ്കൂൾ തുറക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളായേക്കും.
കല്ലിടുക്കിലും മുടിക്കോട്ടും വൻ കുരുക്ക്
പട്ടിക്കാട് ∙ കല്ലിടുക്കിലും മുടിക്കോട്ടും ഗതാഗതക്കുരുക്ക്, വൈകിട്ട് പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. സർവീസ് റോഡുകളിൽ കുഴികൾ രൂപപ്പെട്ടതിനെത്തുടർന്നാണ് വൈകിട്ട് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. കുരുക്ക് വർധിക്കാതിരിക്കുന്നതിനും അടിയന്തര സർവീസ് നടത്തുന്ന വാഹനങ്ങളെ കടത്തിവിടുന്നതിനുമായി പൊലീസ് വൈകിട്ട് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ആറാംകല്ല് മുതൽ സർവീസ് റോഡിലൂടെ ബസുകളെയും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളെയും മാത്രം കടത്തിവിട്ടു. സർവീസ് റോഡിനു വീതികുറവുള്ള മുടിക്കാട് ക്ഷേത്രത്തിനു സമീപം വാഹനങ്ങളെ തടഞ്ഞുനിർത്തി ഒറ്റവരിയാക്കി കടത്തിവിട്ടു. സ്ഥലത്തു കൂടുതൽ പൊലീസ് സേനാംഗങ്ങളേയും ദേശീയപാത കരാർ കമ്പനി ജീവനക്കാരേയും വിന്യസിച്ചു.