
റോഡുകൾ തകർന്നു; നഷ്ടപരിഹാരത്തിന് കോടതി കയറാൻ പഞ്ചായത്തുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ദേശീയപാതയിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴി തിരിച്ചു വിട്ട വിവിധ പഞ്ചായത്ത് റോഡുകൾ തകർന്നതോടെ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാൻ പഞ്ചായത്തുകൾ തീരുമാനിച്ചു. കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തുകളാണു കോടതിയെ സമീപിക്കുക.ദേശീയപാതയിൽ അടിപ്പാതകളുടെ നിർമാണം ആരംഭിക്കും മുൻപേ മതിയായ ബദൽ റോഡുകൾ സജ്ജമാക്കണമെന്നു നിർദേശം ഉണ്ടായിരുന്നെങ്കിലും സംവിധാനങ്ങളൊരുക്കാതെ ഗ്രാമീണ റോഡുകളിലേക്ക് വാഹനങ്ങൾ തിരിച്ചു വിടുകയായിരുന്നു.
കുഴികൾ രൂപപ്പെട്ട ഗ്രാമീണ റോഡുകൾ അറ്റകുറ്റപ്പണി നടത്താമെന്നു കഴിഞ്ഞ ദിവസം കലക്ടർ, എംപി, എംഎൽഎ എന്നിവരുടെ സന്ദർശന സമയത്തു ദേശീയപാത അതോറിറ്റിയും കരാറുകാരും ഉറപ്പു നൽകിയെങ്കിലും പാലിച്ചില്ലെന്നു പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.ബിജു (കൊരട്ടി), പ്രിൻസി ഫ്രാൻസിസ് (കാടുകുറ്റി), എം.എസ്.സുനിത (മേലൂർ) എന്നിവർ അറിയിച്ചു.
മുരിങ്ങൂരിൽനിന്നു മേലൂർ പഞ്ചായത്തിലെ വിവിധ റോഡുകളിലൂടെയാണു വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്. കൊരട്ടി പഞ്ചായത്തിലെ മംഗലശേരി, ചിറങ്ങര,വഴിച്ചാൽ, ആറ്റപ്പാടം, കട്ടപ്പുറം മേഖലകളിലെ വിവിധ റോഡുകളിലൂടെയും വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. കാടുകുറ്റി പഞ്ചായത്തിലെ തീരദേശ റോഡ്, കാതിക്കുടം, കാടുകുറ്റി, ചാത്തൻചാൽ റോഡുകൾ വഴിയും ദേശീയപാതയിൽനിന്നു വഴി തിരിഞ്ഞെത്തുന്ന വാഹനങ്ങളുടെ തിരക്കാണ്. പഞ്ചായത്തിലെ പൊതുമരാമത്ത് റോഡിലെ ചില ഭാഗങ്ങളും തകർന്ന നിലയിലാണ്. ഈ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കു പഞ്ചായത്തുകൾ ഫണ്ട് വകയിരുത്തുന്നതു സാങ്കേതികമായി ഓഡിറ്റ് പ്രതിസന്ധിയുണ്ടാക്കും. ഇതൊഴിവാക്കാനാണ് അടിയന്തര പ്രാധാന്യത്തോടെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.