
2 കാട്ടാനകൾ 13 മണിക്കൂർ പുഴയിൽ; ഡാമിലെ ഷട്ടറുകൾ പകുതി അടച്ച് രക്ഷപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിരപ്പിള്ളി ∙ ചാലക്കുടി പുഴയിലെ ശക്തമായ ഒഴുക്കിൽ അകപ്പെട്ട് കരകയറാൻ കഴിയാതെ 13 മണിക്കൂറോളം വെള്ളത്തിൽ നിന്നിരുന്ന 2 കാട്ടാനകളെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിച്ച് രക്ഷപ്പെടുത്തി. വാഴച്ചാൽ വെള്ളച്ചാട്ടത്തിന് മുകൾഭാഗത്ത് പുഴയുടെ നടുവിലാണ് ആനകൾ കുടുങ്ങിയത്. ശക്തമായ കുത്തൊഴുക്കിൽ കരകയറാൻ കഴിയാതെ വന്നതോടെ ആനകൾ പാറപ്പുറത്ത് നിലയുറപ്പിച്ചു. രാത്രി തീറ്റ തേടി ഇറങ്ങിയ ആനകൾ പുഴ കടക്കുന്നതിനിടയിൽ പെട്ടെന്ന് വെള്ളം കൂടിയതാണ് ഇവ പുഴമധ്യത്തിൽ കുടുങ്ങാൻ കാരണം.
പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നു ബുധനാഴ്ച രാത്രി 11ന് സ്ലൂസ് ഗേറ്റ് തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നു. അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ആനകൾ കരയിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇന്നലെ രാവിലെ വനംവകുപ്പ് ജീവനക്കാർ വിവരം അറിഞ്ഞതോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
വനം ഉദ്യോഗസ്ഥർ ഡാം സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് ഡാമിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കാൻ നിർദേശം നൽകി. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഡാമിലെ 5 ഷട്ടറുകൾ പകുതി അടച്ച് പുഴയിലെ ഒഴുക്ക് നിയന്ത്രിച്ചു. ഇതോടെ പുഴയിൽ രണ്ടിടങ്ങളിലായി നിന്നിരുന്ന കൊമ്പന്മാർ ഉച്ചയോടെ കരകയറി. നാല് വർഷം മുൻപ് ഇട്ട്യാനി ഭാഗത്ത് മലവെള്ളത്തിൽ കുടുങ്ങിയ ആനയെ 3 മണിക്കൂർ ഡാമിലെ ഷട്ടർ അടച്ച് പുഴയിലെ വെള്ളം കുറച്ചാണ് രക്ഷപ്പെടുത്തിയത്. റേഞ്ച് ഓഫിസർമാരായ വി.ബി.അഖിൽ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.