
പീച്ചി ജലശുദ്ധീകരണശാല; ക്ലോറിൻ ചോർച്ചയുടെ ആശങ്കയിൽ ജീവനക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പീച്ചി ∙ ജല അതോറിറ്റിയുടെ പീച്ചി ജലശുദ്ധീകരണശാലയിൽ ക്ലോറിൻ ചോർച്ചയുണ്ടായത് ജീവനക്കാരെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ 13 നാണു 36 എംഎൽഡി ജലശുദ്ധീകരണശാലയിൽ ക്ലോറിൻ ചോർന്ന് 5 ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഓപ്പറേറ്റർമാരായ നിധീഷ് ബാബു, കാർത്തിക്, ജീവനക്കാരായ നിഖിൽ, ബൈജു, റോയ് എന്നിവർക്കാണു ദേഹാസ്വാസ്ഥ്യെ അനുഭവപ്പെട്ടത്.
ശ്വാസതടസ്സം അനുഭവപ്പെടുകയും രക്തസമ്മർദം താഴുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി. ക്ലോറിൻ സിലിണ്ടറിൽ നിന്നും ക്ലോറിനേഷൻ മെഷീനിലേക്കുള്ള ഫിൽറ്ററിന്റെ പൈപ്പ് പൊട്ടിയതാണ് അപകട കാരണം. ഇത് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫിൽറ്റർ പൂർണമായി പൊട്ടുകയായിരുന്നു. കാലപ്പഴക്കത്താൽ പൈപ്പ് ദ്രവിച്ചാണ് അപകടമുണ്ടായത്. പത്തോളം പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കു കൂട്ടിച്ചേർത്ത മുൻ പഞ്ചായത്തു പ്രദേശത്തേക്കുമാണ് ഇവിടെ നിന്നു ജലവിതരണം നടത്തുന്നത്.
സിലിണ്ടറിൽ ചോർച്ച ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണു ജല അതോറിറ്റി അധികൃതരുടെ വാദം. അപ്പോൾ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് സിലിണ്ടർ മാറ്റിയിരുന്നതായും ഇന്ന് വിദഗ്ധർ സ്ഥലത്തെത്തി ബാക്കിയുള്ള സിലിണ്ടറുകളിൽ പരിശോധന നടത്തുമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പീച്ചിയിലെ ജല അതോറിറ്റിയുടെ ശുദ്ധീകരണശാലയും പരിസരങ്ങളും കാടുമൂടി കിടക്കുകയാണ്.