
ദേശീയപാതയിലെ കുരുക്ക്: ടോളും കൊടുക്കണം, കാത്തും കിടക്കണം, പേര് ഹൈവേ; ആമ്പല്ലൂർ മറികടക്കാൻ ഒരു മണിക്കൂർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണത്തിലെ പുതിയഘട്ടത്തിലെ പണികളും ജംക്ഷനിലെ ഗതാഗത പരിഷ്കാരങ്ങളും ദേശീയപാതയെ സ്തംഭനത്തിലേക്ക് എത്തിച്ചു. വളരെ തിരക്കേറിയ സമയത്ത് ഒരു മണിക്കൂർ വരെ ആമ്പല്ലൂർ മറികടക്കാൻ വേണ്ടിവന്നു. അടിപ്പാതയുടെ അനുബന്ധ റോഡിനായി സർവീസ് റോഡിലേക്ക് കയറ്റി അടിത്തറയ്ക്കായി കുഴിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഇത് സർവീസ് റോഡിന്റെ വീതി കുറച്ചു. ഇതോടെ തിരക്കേറിയ സമയങ്ങളിൽ സർവീസ് റോഡിന് ഉൾക്കൊള്ളാവുന്നതിലും അധികം വാഹനങ്ങൾ എത്തി.
ഇന്നലെ രാവിലെ മുതൽ ഗതാഗതം സ്തംഭിച്ച അവസ്ഥയിലെത്തി.ദേശീയപാതയുടെ ഇരുവശങ്ങളിലും വരന്തരപ്പിള്ളി റോഡിലും വാഹനങ്ങൾ മുന്നോട്ടുപോകാതെ നിൽക്കുന്ന ഘട്ടംവരെയുണ്ടായി. ഇഴഞ്ഞിഴഞ്ഞ് മാത്രം മുന്നോട്ടുപോകുന്ന സ്ഥിതിയിലായതോടെ യാത്രക്കാർ ദുരിതത്തിലായി.ജോലിക്കായി പോകുന്നവരടക്കമുള്ളവരാണ് വലഞ്ഞത്. സ്വകാര്യ ബസുകൾക്ക് സമയത്തിന് എത്താൻ സാധിക്കാതായി.
ഇതിനിടയിൽ ഇന്നലെ രാവിലെ ആമ്പല്ലൂരിലെ തെക്കുഭാഗത്തുള്ള യു ടേൺ അധികൃതർ അടച്ചു. ഇതോടെ വരന്തരപ്പിള്ളി റോഡിൽനിന്ന് എത്തുന്ന വാഹനങ്ങൾ തൃശൂർ ഭാഗത്തേക്ക് പോകാൻ പുതുക്കാട് സിഗ്നൽ വരെയെത്തി തിരിച്ചുവരേണ്ട ഗതികേടിലായി.രൂക്ഷമായ ഗതാഗതക്കുരുക്കിനൊപ്പം പുതുക്കാട് വരെ പോയി തിരിച്ചുവരേണ്ട സാഹചര്യവും കൂടി വന്നതോടെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധത്തിലായി.
സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചെങ്കിലും ദേശീയപാത, കരാർ കമ്പനി അധികൃതരുമായുള്ള ചർച്ചയെത്തുടർന്ന് തീരുമാനം മാറ്റി. പ്രതിഷേധം കനത്തതോടെ വൈകിട്ട് യുടേൺ തുറന്നു. ചർച്ചകളെത്തുടർന്ന് നിലവിലുണ്ടായിരുന്ന ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് സർവീസ് റോഡിന്റെ വീതി കൂട്ടാൻ ധാരണയായി. ഇന്നലെ പൊളിച്ചുതുടങ്ങി. ഡ്രെയ്നേജ് സ്ലാബ് നിൽക്കുന്ന ഉയരത്തിൽ റോഡ് ടാർ ചെയ്യും. ഇന്നുതന്നെ സർവീസ് റോഡിലെ പ്രശ്നങ്ങൾ താൽക്കാലികമായെങ്കിലും പരിഹരിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.ഇന്നലെ ഗതാഗതക്കുരുക്കുണ്ടായ സമയങ്ങളിൽ ടോൾ നൽകാതെ പോകുന്ന കല്ലൂർ റോഡിലും വലിയ കുരുക്കായിരുന്നു. നാട്ടുകാരും യാത്രക്കാരും രോഷാകുലരായാണ് ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ചത്. ഗതാഗതസ്തംഭനം തുടരുകയാണെങ്കിൽ സർവീസ് നടത്താൻ ബുദ്ധിമുട്ടാകുമെന്ന് ബസ് ഉടമകളും പ്രതികരിച്ചു.