
ചാലക്കുടിയിൽ ഷോപ്പിങ് മാൾ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ; 2 പേർക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ ഷോപ്പിങ് മാൾ നിർമാണസ്ഥലത്തു മണ്ണിടിച്ചിലുണ്ടായി സൈറ്റ് ഓഫിസ് 40 അടിയിലേറെ താഴ്ചയിലേക്കു വീണു; 2 പേർക്കു പരുക്കേറ്റു. അപകട സമയത്ത് ജോലിക്കാർ കുറവായിരുന്നതിനാൽ ദുരന്തം ഒഴിവായി. ഷോപ്പിങ് മാളിന്റെ ഉടമകളായ മുൻ നഗരസഭാ കൗൺസിലർ കൂടിയായ ഷാജു അഗസ്റ്റിൻ അക്കര (55), മകൻ അർണോൾഡ് ഷാജു (23) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്. ഇവരെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷൻ റോഡിൽ അഗ്നിരക്ഷാസേന സ്റ്റേഷന് എതിർവശത്തായി നിർമിക്കുന്ന മാളിന്റെ നിർമാണ സ്ഥലത്തായിരുന്നു ഇന്നലെ 12.30ന് അപകടം. റോഡിനോടു ചേർന്ന ഭാഗം വൻതോതിൽ കുഴിയിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
റോഡിനോടു ചേർന്നായിരുന്നു താൽകാലികമായി സൈറ്റ് ഓഫിസ് കെട്ടിടം നിർമിച്ചത്. താഴെ ക്രെയിനും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചു നിർമാണം നടത്തുന്നുണ്ടായിരുന്നു. വലിയ തോതിലുള്ള ഉറവയുള്ളതിനാൽ മോട്ടർ പമ്പ് സെറ്റ് ഉപയോഗിച്ചു വെള്ളം പുറത്തേയ്ക്ക് അടിച്ചു കളയുന്ന ജോലിയും ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകട സമയത്ത് സൈറ്റ് ഓഫിസിന് അകത്തായിരുന്നു ഷാജുവും അർണോൾഡും. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളിയാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് നാട്ടുകാരായ നിഷാന്ത് ഡി.കൂള, ജോഷി കൊള്ളന്നൂർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചു. കെട്ടിടം താഴേക്കു വീണ ഭാഗത്ത് 3 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു.
നിർമാണം വിലക്കി നഗരസഭ
അപകടാവസ്ഥയിൽ നടത്തുന്ന നിർമാണം വിലക്കി നഗരസഭ സ്റ്റോപ് മെമ്മോ നൽകിയതായി നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അറിയിച്ചു. റോഡിന്റെ വശം കൂടുതൽ ഇടിയാനുള്ള സാധ്യതയുള്ളതിനാൽ പൊലീസ് അടച്ചു കെട്ടി. ആദ്യകാലത്ത് അക്കര (അഗസ്ത്യ) സിനിമ തിയറ്റർ ഉണ്ടായിരുന്ന 50 സെന്റോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇവിടെ ബഹുനില മാൾ നിർമാണം നടത്തുന്നത്. മുൻപും ഈ ഭാഗത്തു മണ്ണിടിച്ചിലുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.