
തിരയ്ക്കറിയില്ലല്ലോ, തീരത്തെ പട്ടിണി; വള്ളം മറിഞ്ഞ് അപകടം: മുത്തപ്പന് ഇത് രണ്ടാംജന്മം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം ∙ വ്യാഴം വൈകിട്ട് 3.30ന് ആണ് 5 അംഗം സംഘം വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. മീൻപിടിച്ച് മടങ്ങി കരയിൽ എത്താറായപ്പോഴാണു വലിയ തിര വന്നു വള്ളത്തെ മൂടിയതെന്നു രക്ഷപ്പെട്ട മുത്തപ്പൻ പറഞ്ഞു. ഇതോടെ വള്ളം തലകീഴായി മറിയുകയായിരുന്നു. 5 പേരും കടലിലേക്കു പലയിടത്തായി തെറിച്ചു വീണു. ശക്തമായ തിരമാലകളെ ഭേദിച്ചു എല്ലാവരും കരയിലേക്ക് നീന്തി. ആരൊക്കെ എങ്ങോട്ടു പോയെന്നു പരസ്പരം ആർക്കും അറിയാനാകാത്ത വിധം ശക്തമായ തിരകളായിരുന്നു.
തകരാറിലായി പുറം കടലിൽ അകപ്പെട്ടതിനെ തുടർന്ന് രാജ്യാന്തര
തുറമുഖത്തെ ടഗിൽ കെട്ടി വലിച്ച് എത്തിക്കുന്നു.
മുത്തപ്പൻ അടിമലത്തുറ തീരത്തും പുഷ്പദാസൻ രാജ്യാന്തര തുറമുഖത്തിനു സമീപത്തും നീന്തിയെത്തി. നീന്തി തളർന്നതിനാൽ റജിൻ ബോയകളിലൊന്നിൽ പിടിച്ചു കിടന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് മറ്റൊരു വള്ളം വന്ന് രക്ഷിച്ചത്. കരയിലെത്തിയ ശേഷമാണ് ഒപ്പമുള്ള 2 പേരെ കാണാതായതായി ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം നൽകിയതനുസരിച്ചു മറൈൻ ആംബുലൻസ് തിരച്ചിലിനിറങ്ങി. ഇതിനിടെയാണ് ആന്റണിയുടെ മൃതദേഹം പൂവാർ തീരത്ത് അടിഞ്ഞ വിവരം ലഭിച്ചത്. സ്റ്റെല്ലസിനായുള്ള തിരച്ചിൽ തുടരുകയാണ്.
മുത്തപ്പന് ഇത് രണ്ടാംജന്മം
വിഴിഞ്ഞം∙ ‘ജീവൻ തിരികെ കിട്ടുമെന്നു കരുതിയതല്ല, ശക്തമായ തിരമാലകളെ ഭേദിച്ചു നീന്തുന്നതിനിടെ കൈകാലുകൾ തളർന്നുപോയി. കരയേതെന്നറിയാതെ.. എത്ര ദൂരമെന്നറിയാതെ നീന്തുന്നതിനിടെ കരതൊടാനാവുമെന്നു കരുതിയില്ല’ – അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുത്തപ്പൻ പറഞ്ഞു. പ്രാർഥന ഫലിച്ചുവെന്ന പോലെ നീന്തിയെത്തിയത് തീരത്തേക്കു തന്നെയായിരുന്നു.
കാറ്റിനും മഴയ്ക്കുമിടയിൽ മീൻപിടിത്തം കഴിഞ്ഞു എത്രയും വേഗം കരയിലെത്തണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. അപ്പോഴാണ് കൂറ്റൻ തിര വന്നു മൂടിയത്. നിമിഷ നേരത്തിനുള്ളിൽ വള്ളം കീഴ്മേൽ കമിഴ്ന്നു. എല്ലാവരും ഇളകി മറിയുന്ന കടലിലേക്ക് തെറിച്ചു വീണു..മാനം മുട്ടെ ഉയരുന്ന തിരമാലകൾക്കിടെ എങ്ങോട്ടു പോകണമെന്നറിയാതെ നീന്തി. ജീവൻ ഊർന്നു പോകും പോലെ തോന്നി. തൊട്ടതു തീരംതന്നെയെന്നു ഉറപ്പായതോടെയാണ് ആശ്വാസമായത്.’ മുത്തപ്പൻ ഭീതിയൊഴിയാതെ പറഞ്ഞു.
മറൈൻ ആംബുലൻസും ‘വെള്ളത്തിൽ’
നങ്കൂരവുമായി ബന്ധിച്ച വടം ശക്തമായ കാറ്റിലും മഴയിലും പൊട്ടി ഒഴുകി പാറക്കൂട്ടത്തിൽ ഇടിച്ചു തകർന്ന ബോട്ടു മുങ്ങി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ ബെയ്സിനിൽ നങ്കൂരമിട്ടു നിർത്തിയിരുന്ന ഇൻബോർഡ് എൻജിൻ ബോട്ടാണ് പഴയ വാർഫിനു സമീപത്തെ കടലിൽ പൂർണമായി മുങ്ങിയത്. ആളപായമില്ല. പൂന്തുറ ഭാഗത്തെ കടലിൽ ജിയോ ബാഗ് സ്ഥാപിക്കുന്നതിനോടനുബന്ധിച്ച ജോലികൾക്കായി എത്തിച്ച ‘ഓകാരം’ എന്ന ബോട്ടാണ് അപടകടത്തിൽ പെട്ടത്.
ലക്ഷങ്ങളുടെ നഷ്ടം നേരിട്ടതായി ഉടമ വിഴിഞ്ഞം സ്വദേശി അംബ്രോസ് പറഞ്ഞു. നങ്കൂരവും ബോട്ടുമായി ബന്ധിച്ചിരുന്ന വടവും പൊട്ടിയതോടെ ലക്ഷ്യമില്ലാതെ ഒഴുകി നീങ്ങിയ ബോട്ടിനെ ബന്ധിച്ചു നിറുത്താൻ പ്രദേശത്തുള്ളവർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാറക്കൂട്ടത്തിൽ ഇടിച്ച് ബോട്ടിന്റെ അടിഭാഗം തകർന്നതിനെ തുടർന്ന് വെള്ളം കയറി മുങ്ങുകയായിരുന്നു. മുങ്ങൽ വിദഗ്ധർ എത്തി പരിശോധിച്ചുവെങ്കിലും മുൻഭാഗം പകുതിയും ചെളിയിൽ പുതഞ്ഞ നിലയാണ് ബോട്ടെന്നു കണ്ടെത്തി.
ഇതിനിടെ വള്ളം മറിഞ്ഞു കടലിൽ കാണാതായവരെ കണ്ടെത്താനായി പുറപ്പെട്ട മറൈൻ ആംബുലൻസ് സാങ്കേതിക തകരാറിനെ തുടർന്ന് നടുക്കടലിലായി. പുതിയതുറ ഭാഗത്തെ കടലിലാണ് സ്റ്റിയറിങ് സംവിധാനത്തിലെയും എൻജിനിലെയും തകരാർ കാരണം ആംബുലൻസ് 3 മണിക്കൂറോളം ജീവനക്കാരുമായി അകപ്പെട്ടത്. നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെ 9 പേർ ബോട്ടിൽ ഉണ്ടായിരുന്നു. രാജ്യാന്തര തുറമുഖത്തെ ഡോൾഫിൻ 26 ടഗ് ബോട്ട് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
മത്സ്യത്തൊഴിലാളികളെ കാത്ത് വിഴിഞ്ഞം തീരം
വിഴിഞ്ഞം ∙ 3 വള്ളങ്ങളിലായി കടലിൽ പോയ 12 പേർ കഴിഞ്ഞ രാത്രിയിലും മടങ്ങിയെത്താത്തതു തീരത്ത് ആശങ്ക പരത്തി. ഇവരിൽ 4 പേർ രാത്രിയോടെ തമിഴ്നാട് കുളച്ചൽ തീരത്ത് കയറിയതായി വിവരം ലഭിച്ചതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. വ്യാഴം ഉച്ചയ്ക്ക് വിഴിഞ്ഞത്തു നിന്നു 2 വള്ളങ്ങളിലായി പോയ 8 പേർ മടങ്ങി എത്താത്തതിനെ തുടർന്ന് തിരച്ചിലിനു പോയ 4 അംഗ സംഘത്തെയും കാണാതായതോടെ ആശങ്ക വർധിച്ചു. ഇവരാണ് രാത്രിയോടെ കുളച്ചൽ തീരത്ത് എത്തിയതായി വിവരം ലഭിച്ചത്.
ജോബ്, വിൻസൺ, ശേഖർ, അലോഷ്യസ് എന്നിവരാണ് കുളച്ചൽ തീരത്ത് എത്തിയത്. വിഴിഞ്ഞം സ്വദേശി റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ റോബിൻസൺ, ഡേവിഡ്സൺ, ദാസൻ, യേശുദാസൻ എന്നിവരും ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവർക്കായാണ് തീരം ആശങ്കയോടെ കാത്തിരിക്കുന്നത്. ഇതു കൂടാതെ വള്ളം മറിഞ്ഞു കാണാതായ സ്റ്റെല്ലസിന്റെ മടങ്ങി വരവിനായും തീരം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.