ആക്കുളം കായൽ പുനരുജ്ജീവനം: 96 കോടിയുടെ കരാർ റദ്ദാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കിഫ്ബി ധനസഹായത്തോടെ 185.25 കോടി ചെലവിൽ നടപ്പാക്കാൻ നിശ്ചയിച്ച ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ കരാർ റദ്ദാക്കി. കരാർ നേടിയ കമ്പനിക്കു സാങ്കേതിക വൈദഗ്ധ്യമില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച് രണ്ടു വർഷം കാത്തിരുന്ന ശേഷമാണു ടൂറിസം വകുപ്പിന്റെ നടപടി. പുതിയ കമ്പനിയെ കണ്ടെത്താൻ റീ ടെൻഡർ വിളിക്കും. പദ്ധതി അകാരണമായി വൈകുന്നതിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചിരുന്നു. മുഖ്യമന്ത്രി നിർദേശിച്ചിട്ടു പോലും പദ്ധതി കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നില്ല എന്നതടക്കമുള്ള വിമർശനമാണ് ഉന്നയിച്ചിരുന്നത്.
കഴക്കൂട്ടം മണ്ഡലത്തിലെ കണ്ണമൂല മുതൽ ആക്കുളം വരെയുള്ള തണ്ണീർത്തട സംരംക്ഷണം ലക്ഷ്യമിടുന്ന പദ്ധതിക്ക് 185.25 കോടി രൂപയുടെ ഭരണാനുമതിയും 128.68 കോടി രൂപയുടെ കിഫ്ബി അംഗീകാരവുമാണ് ലഭിച്ചിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനെ പ്രത്യേകോദ്ദേശ്യ കമ്പനി (എസ്പിവി) ആയി നിയമിച്ചിരുന്നു. ആദ്യഘട്ടമായി 96 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ ഹൈദരാബാദ് ആസ്ഥാനമായ അവന്തിക കോൺട്രാക്ടേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയെ ടെൻഡർ പ്രക്രിയയിലൂടെ വാപ്കോസാണു തിരഞ്ഞെടുത്തത്. 2022 ഒക്ടോബറിൽ കരാർ നൽകി.
എന്നാൽ അവന്തികയ്ക്ക് മതിയായ സാങ്കേതിക യോഗ്യതയില്ലെന്നും ഇവരുടെ കരാർ റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി 2023 മേയിൽ ടൂറിസം ഡയറക്ടർ സർക്കാരിനു കത്തു നൽകി. തടാക പുനരുജ്ജീവന പദ്ധതികളിൽ സാങ്കേതിക വൈഗദഗ്ധ്യവും അനുഭവ പരിചയവുമില്ല, പദ്ധതിയിൽനിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകിയില്ല, ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് പ്ലാൻ നൽകിയില്ല തുടങ്ങിയ കാരണങ്ങളാണു കണ്ടെത്തിയത്. ടെൻഡറിൽ പങ്കെടുക്കുമ്പോൾ കമ്പനിയുടെ സാങ്കേതിക പങ്കാളി ബയോസ്റ്റാർട്ട്സ് വെഞ്ച്വേഴ്സ് എന്ന സ്ഥാപനമായിരുന്നു. ഇവരുടെ പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അവന്തികയെ തിരഞ്ഞെടുത്തത്.
എന്നാൽ പിന്നീട് ഇവർ ബ്ലൂഡ്രോപ്സ് എന്ന സ്ഥാപനത്തെ സാങ്കേതിക പങ്കാളിയാക്കി. ഈ സ്ഥാപനം സാങ്കേതിക മൂല്യനിർണയ സമിതിയുടെ പരിശോധനയിൽ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.ടൂറിസം ഡയറക്ടറുടെയും സാങ്കേതിക സമിതിയുടെയും റിപ്പോർട്ട് എതിരായിട്ടും പദ്ധതി നടത്തിപ്പിൽ വകുപ്പ് മെല്ലെപ്പോക്കിലായിരുന്നു. കടകംപള്ളിയുടെ പരസ്യവിമർശനം വിവാദമായതോടെ പദ്ധതി പുതുക്കാൻ കിഫ്ബിയുടെ അനുമതി തേടി. പുതിയ ടെൻഡർ രേഖയും കിഫ്ബി അംഗീകരിച്ചു നൽകിയിട്ടുണ്ട്.