
അമ്മ പകുത്ത് നല്കിയ ജീവന്റെ നിറചിരിയുമായി അനഘേന്ദു വീണ്ടും സ്കൂളിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അമ്മ പകുത്ത് നല്കിയ ജീവന്റെ നിറചിരിയുമായി അനഘേന്ദു വീണ്ടും സ്കൂളിലേക്ക്. മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തനരഹിതമായ നിലയിലായിരുന്നു 14 വയസ്സുകാരിയെ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെത്തിക്കുന്നത്. രോഗാവസ്ഥ ഗുരുതരമായതിനാല്‍ എത്രയും വേഗം കരള്‍ മാറ്റിവയ്ക്കുക മാത്രമായിരുന്നു ജീവന് രക്ഷിക്കാനുള്ള ഏക മാര്‍ഗം. തുടര്‍ന്ന് അടിയന്തരമായി കുട്ടിയുടെ അമ്മയില്‍ നിന്ന് തന്നെ കരള്‍ സ്വീകരിച്ച് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു. 3 ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം പൂര്‍ണാരോഗ്യത്തോടെ അനഘേന്ദു വീട്ടിലേക്ക് മടങ്ങി. രണ്ടു മാസത്തിനുള്ളില്‍ സ്കൂളില്‍ പോയിത്തുടങ്ങും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കവേയാണ് ഗുരുതരാവസ്ഥ കണക്കിലെടുത്ത് കിംസ്ഹെല്‍ത്തിലേക്ക് മാറ്റുന്നത്. വിശദ പരിശോധനയില്‍ കരള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി. തുടർന്ന് ലിവര്‍ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റി ലിവര്‍ സപ്പോര്‍ട്ടീവ് കെയര്‍ നല്കാൻ തുടങ്ങി. അമോണിയ ലെവല്‍ ക്രമാതീതമായി ഉയര്‍ന്നത് കാരണം തെറാപ്യൂട്ടിക് പ്ലാസ്മ എക്സ്ചേഞ്ചിന് വിധേയമാക്കി ഡയാലിസ് ആരംഭിച്ചു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തലച്ചോറിലെ നീര്‍ക്കെട്ട് കൂടുതല്‍ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഈ സംവിധാനങ്ങള്‍ക്കിടയിലും നീര്‍ക്കെട്ട് കൂടുതല്‍ ഗുരുതരമാവുകയും ആരോഗ്യനില കൂടുതല്‍ അപകടകരമാവുകയും ചെയ്തതിനാൽ കരള്‍ മാറ്റിവയ്ക്കുക അനിവാര്യമായി.
അടിയന്തരമായി ശസ്ത്രക്രിയ വേണ്ടതിനാൽ അനഘേന്ദുവിന്റെ അമ്മ തന്നെ കരള്‍ പകുത്ത് നല്കുവാന് മുന്നോട്ടുവന്നു. ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആൻഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ചീഫ് കോഓര്‍ഡിനേറ്ററുമായ ഡോ. ടി.യു.ഷബീറലി, ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ചെയറുമായ ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് കരള്‍ മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കിയത്.
ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആൻഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വര്‍ഗീസ് എല്‍ദോ, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ഹാഷിര്‍, ഡോ. ആര്.എസ്.പ്രിജിത്, ഡോ. അഭിജിത് ഉത്തമന്, ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്, പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം ഡോ. അനു കെ. വാസു. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് കെ.എസ്, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ. ഷിജു കുമാര്‍ എന്നിവരും ചികിത്സയുടെ ഭാഗമായി.
ചികിത്സയ്ക്കാവശ്യമായ തുക സ്വരൂപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അനഘേന്ദുവിന്റെ കുടുംബത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു. കിംസ്ഹെല്‍ത്ത് നല്കിയ സാമ്പത്തിക സഹായത്തിനൊപ്പം, സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെയും വകുപ്പ് ഉദ്യാഗോസ്ഥരുടെയും സമയോചിത ഇടപെടലും ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാകുകയും ചെയ്തു. കൂടാതെ സുമനസ്സുകളില്‍ നിന്നും ലഭിച്ച തുകയും അനഘേന്ദുവിനും അമ്മയ്ക്കും ചികിത്സ പൂര്‍ത്തിയാക്കാന്‍ താങ്ങായി.