ചിറയിൻകീഴ്∙ അധികൃതരുടെ അവഗണനയിൽക്കുരുങ്ങി റെയിൽവേ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാവാൻ പാകത്തിലാണു പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ. പാസഞ്ചർ–മെമു ട്രെയിനുകളടക്കം ദിനംപ്രതി എട്ടോളം ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന സ്റ്റേഷനിലിപ്പോൾ നാലെണ്ണത്തിനു മാത്രമാണു സ്റ്റോപ്പുള്ളത്.
കോവിഡിന്റെ മറവിൽ പാസഞ്ചർ ട്രെയിനുകളുടെയടക്കം സ്റ്റോപ്പുകൾ താത്ക്കാലികമായി റദ്ദുചെയ്തിരുന്നെങ്കിലും പിന്നീടവ പുനഃസ്ഥാപിക്കുകയുണ്ടായില്ല. ഇതോടെ കരാർ അടിസ്ഥാനത്തിൽ യാത്രാ ടിക്കറ്റു നൽകി വന്നിരുന്ന കരാറുകാരൻ വരുമാനം വൻതോതിൽ നിലച്ചതിനെത്തുടർന്നു സ്റ്റേഷനിലെത്താതായതോടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യേണ്ട
ഗതികേടിലാണിപ്പോൾ ഇവിടെനിന്നുള്ളവർ. പതിവായി ഇവിടെനിന്നു ട്രെയിനിൽ കയറുന്നവരെക്കാത്തു ടിടിഇമാരുടെ സംഘം കാത്തുനിന്നു വൻതുക ഫൈൻ ഈടാക്കൽ തുടരുന്നതു പതിവായതോടെ യാത്രികരും സ്റ്റേഷനെ കൈവിട്ട
അവസ്ഥയിലാണിപ്പോൾ.
മുരുക്കുംപുഴ–ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ തീരദേശ ഗ്രാമപ്പഞ്ചായത്തുകളിലുള്ളവർക്കു സമീപജില്ലകളിലേക്കു യാത്രാസൗകര്യമൊരുക്കി വന്നിരുന്ന സ്റ്റേഷനാണു റെയിൽ അധികൃതർ കൈയ്യൊഴിഞ്ഞതോടെ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. സ്റ്റേഷനിൽ ചുമതലക്കാരില്ലാതായതോടെ പ്ലാറ്റ്ഫോമിലെ വൈദ്യുതവിളക്കുകൾ കത്തിക്കുന്നതിലും പരിസരശുചീകരണവും നടക്കാതായി.
സന്ധ്യമയങ്ങിയാൽ തെരുവുനായ്ക്കളുടേയും സാമൂഹിക വിരുദ്ധസംഘങ്ങളുടേയും കൈപ്പിടിയിലാണു സ്റ്റേഷനും പരിസരപ്രദേശങ്ങളും.
അഞ്ചു വർഷങ്ങൾക്കു മുൻപു സ്റ്റേഷൻ വികസനത്തിന്റെ പേരിൽ നേരത്തെയുണ്ടായിരുന്ന മേൽക്കൂരയുള്ള പ്ലാറ്റ്ഫോമും യാത്രികർക്കായുള്ള വെയിറ്റിങ് റൂമുമടക്കം പൊളിച്ചുനീക്കിയെങ്കിലും പിന്നീടവ പുനസ്ഥാപിച്ചില്ല. ഇരു പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഫുട് ഓവർബ്രിജും പാഴ് വാക്കായി മാറി.
ഇതുമൂലം ജീവൻ പണയം വച്ചു ഇരുപാളങ്ങൾ മറികടന്നുള്ള യാത്ര യാത്രികർക്കു പേടിസ്വപ്നമാണിന്നും. സ്റ്റേഷനിലെ കുടിവെള്ളവിതരണം, ശുചിമുറികൾ എന്നിവകളും പൊട്ടിപ്പൊളിഞ്ഞു പ്രവർത്തനം നിലച്ചിട്ടു വർഷങ്ങളായി.
പൊതുതിരഞ്ഞെടുപ്പു വേളകളിൽ മുന്നണികൾ പരസ്പരം പഴിചാരി പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വികസനത്തെക്കുറിച്ചു മുതലക്കണ്ണീരൊഴുക്കുന്നതൊഴിച്ചാൽ പിന്നീടു ബന്ധപ്പെട്ടവർപോലും ചെറുവിരലനക്കാത്തതിൽ വൻഅമർഷത്തിലാണു നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

