
വിഴിഞ്ഞം ഔട്ടർ റിങ് റോഡ് നിർമാണത്തിന് ജൂലൈയിൽ ഉത്തരവിറങ്ങും; ആയിരക്കണക്കിന് ഭൂവുടമകൾക്ക് ആശ്വാസപാത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് (എൻഎച്ച് 866) നിർമാണത്തിന് അടുത്ത മാസം ഉത്തരവിറങ്ങുമെന്ന പ്രഖ്യാപനം പാതയ്ക്കു ഭൂമി വിട്ടുകൊടുത്ത് നഷ്ടപരിഹാരത്തിനു കാത്തിരിക്കുന്ന ആയിരക്കണക്കിന് ഭൂവുടമകൾക്ക് ആശ്വാസമാകും. എന്നാൽ, പാതയുടെ നാവായിക്കുളം–തേക്കട ഭാഗത്തിന്(വടക്കൻ റിങ്) പരിസ്ഥിതി അനുമതി നൽകേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (എസ്ഇഐഎഎ) കാലാവധി കഴിഞ്ഞശേഷം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിന് 3 മാസമെങ്കിലും എടുക്കുമെന്നാണു വിവരം.
ഔട്ടർ റിങ് റോഡ് പദ്ധതി നിലവിൽ കേന്ദ്രസർക്കാരിനു കീഴിലെ പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് അപ്രൈസൽ കമ്മിറ്റിയുടെ (പിപിപിഎസി) പരിഗണനയിലാണ്. പിപിപിഎസി അംഗീകരിച്ച് കേന്ദ്രമന്ത്രിസഭയ്ക്കു കൈമാറും. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമേ പദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങൂ. ജൂലൈ അവസാനത്തോടെ ഈ നടപടികൾ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും തമ്മിൽ നടന്ന ചർച്ചയിൽ ലഭിച്ച ഉറപ്പ്. ഉത്തരവ് ഇറങ്ങിയ ശേഷമേ ഭൂവുടമകളുടെ നഷ്ടപരിഹാര വിതരണത്തിലേക്കു കടക്കൂ. പിപിപിഎസിയുടെ അംഗീകാരം ലഭിക്കാൻ പരിസ്ഥിതി അനുമതി നിർബന്ധമില്ല. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുവയ്ക്കുന്നതിനു മുൻപ് അനുമതി ലഭിക്കണം.
സർവീസ് റോഡ് നിർമിക്കാനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്നായിരുന്നു പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന ധാരണ. ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പം കാരണം 2023ൽ ദേശീയപാത അതോറിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. അക്കൊല്ലം ജൂലൈയിൽ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ദേശീയപാത അതോറിറ്റിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് സംസ്ഥാനം ഉത്തരവിറക്കിയത് ഒരു വർഷത്തിനു ശേഷം 2024 ഓഗസ്റ്റിലാണ്. വിവിധ കാരണങ്ങളാൽ വീണ്ടും ഒരു വർഷം വൈകിയാണ് ഔട്ടർ റിങ് റോഡ് പദ്ധതി ട്രാക്കിലേക്കെത്തുന്നത്.