
വിഴിഞ്ഞം അപകടം : 8 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി കടലിന് കണ്ണീരിന്റെ ഉപ്പ് വേണ്ട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം∙ കണ്ണീരും സങ്കടത്തിരകളുമായി ദുഃഖഭരിതമായിരുന്ന വിഴിഞ്ഞം പഴയപള്ളി തിരുമുറ്റം വൈകിട്ടോടെ ആശ്വാസത്തിന്റെ കരപറ്റി. മത്സ്യബന്ധനത്തിനു പോയി കാണാതായവരുടെ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ ഇവിടെയെത്തിയിരുന്നു. പ്രാർഥനയോടെ കടലിലേക്ക് നോക്കി അവർ പ്രതീക്ഷയർപ്പിച്ചിരുന്നു. വലിയൊരു ജനാവലി പളളിമുറ്റത്തു നിറഞ്ഞു.സാറ്റലൈറ്റ് ഫോണിൽ അധികൃതർ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കാണാതായ ആദ്യ സംഘത്തിലെ 4 പേരെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ആശ്വാസം എല്ലാവരിലുമുണ്ടായിരുന്നെങ്കിലും രണ്ടാം സംഘത്തിലെ 4 പേരെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നത് ആശങ്ക പരത്തി. മന്ത്രി വി.ശിവൻകുട്ടി, എം.വിൻസന്റ് എംഎൽഎ, കലക്ടർ അനു കുമാരി, കൗൺസിലർ പനിയടിമ ജോൺ തുടങ്ങിയവർ കാണാതായവരുടെ കുടുംബാംഗങ്ങളെ ആശ്വസിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി സ്ഥലത്തുണ്ടായിരുന്നു. ഇതിനിടയിലാണ് രണ്ടാം സംഘത്തെ കണ്ടെത്തിയെന്ന സന്തോഷവാർത്ത എത്തുന്നത്.4 അംഗ സംഘത്തിലെ ജോണിയുടെ സഹോദരി സുനിതയുടെ ഫോണിലേക്കാണ് ആശ്വാസ വിളി എത്തിയത്. ഇതോടെ ആശങ്കയകന്ന കരച്ചിലായി കൂടിയിരുന്നവരിൽ. കുടുംബാംഗങ്ങൾ കെട്ടിപ്പിടിച്ചു നിന്നു കരഞ്ഞു. ചിലർ ദേവാലയത്തിനകത്തേക്ക് ഓടിക്കയറി നന്ദിയർപ്പിച്ചു. 4 മണിയോടെ ബോട്ടിൽ ഇവരെ കരയ്ക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം ഇടവകയും രക്ഷാപ്രവർത്തനത്തിന് വേഗം പകരാൻ പരിശ്രമിച്ചു.
വിഴിഞ്ഞം തീരത്ത് ഉദ്വേഗത്തിന്റെ പകൽ
ആഴക്കടലിന്റെ അഗാധതയിൽ മരണത്തിനും ജീവിതത്തിനും മധ്യേ 4 വിലപ്പെട്ട ജീവനുകൾ പിടിച്ചു നിന്നത് 2 രാവും 3 പകലും. നടുക്കടലിലും തളരാതെ പിടിച്ച് നിർത്തിയത് ഒപ്പം കരുതിയ പച്ചവെള്ളം. കനത്തമഴയും കാറ്റും വലിയ തിരകളും വള്ളത്തെ വിഴുങ്ങാനൊരുങ്ങവെ ജീവനുകൾക്ക് കച്ചിതുരുമ്പായത് 3 പൈപ്പുകൾ. കരയിലെത്തിച്ച ഉടൻ കരിമ്പള്ളിക്കര സ്വദേശി യേശുദാസൻ, കോട്ടപ്പുറം ചരുവിള കോളനി നിവാസികളായ ദാസൻ, ഡേവിഡ്സൺ, മുക്കോല സ്വദേശി റോബിൻസൺ എന്നിവരെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെയോടെയാണ് കരയിലേക്ക് ഇവരുടെ ഫോൺ വിളി എത്തുന്നത്. കൗൺസിലർ പനിയടിമ ജോണിനു ലഭിച്ച ലൊക്കേഷൻ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ വിപിൻ, എസ്ഐ കെ.ജി.പ്രസാദ് എന്നിവരുൾപ്പെട്ട സംഘം കണ്ടെത്തി. ഉടൻ ഫിഷറീസ് കൺട്രോൾ റൂമിൽ നിന്നു പുതുതായി ലഭ്യമാക്കിയ ചെറിയ തിരച്ചിൽ വള്ളത്തെ അയച്ചു. ഫിഷറീസ് അസി.ഡയറക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യു ലൈഫ് ഗാർഡുമാരായ ജോർജ്, ബനാൻഷ്യസ്, യൂജിൻ എന്നിവരുൾപ്പെട്ട സംഘം കടലിലേക്കു പുറപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പലിൽ കോസ്റ്റൽ പൊലീസ് സംഘവും അനുഗമിച്ചു. ഉച്ചയോടെ നാലുപേരുൾപ്പെട്ട വള്ളത്തെ കണ്ടെത്തി. ഇന്ധനം തീർന്ന് ഇവരുടെ വള്ളം ഒഴുക്കനുസരിച്ചു പോകുന്നതിനിടെ റേഞ്ച് ലഭ്യമായതിനെ തുടർന്നാണ് ഇവരുമായി ബന്ധപ്പെടാനായത്. കരയിൽ നിന്ന് കൊണ്ടു പോയ എൻജിൻ ഉപയോഗിച്ചു തൊഴിലാളികളുടെ വള്ളവും തിരികെയെത്തിച്ചു.
പ്രതികൂലമായത് കനത്ത കാറ്റും മഴയും
തീരത്ത് നിന്നും 40 കിലോമീറ്റർ വടക്കു മാറി വല വീശി മീൻ പ്രതീക്ഷിച്ചിരിക്കെയാണ് കനത്ത മഴയും കാറ്റും ഉണ്ടായതെന്നു രക്ഷപ്പെട്ടെത്തിയ സംഘം പറഞ്ഞു. കാറ്റിൽ വള്ളം ആടിയുലഞ്ഞു. വല തിരികെ കയറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നെ മുറിച്ചുവിട്ടു. തിരയിൽ 2 എൻജിനുകളിലൊന്നു കേടായി. മറ്റൊന്നിന്റെ സ്റ്റാൻഡ് തകർന്നു പ്രവർത്തിപ്പിക്കാൻ കഴിയാതെയായി. ഇതോടെ 4 പേരും വല്ലാതെ ഭയന്നു. ഫോണിന് പരിധി ലഭിക്കാത്തതിനാൽ കരയുമായി ബന്ധപ്പെടാനായില്ല. പ്രക്ഷുബ്ധമായ കടലും കാറ്റും മഴയും ഭീതി വർധിപ്പിച്ചു. 2 രാത്രി കഴിച്ചു കൂട്ടിയത് പച്ചവെള്ളം മാത്രം കുടിച്ചായിരുന്നു. ഒടുവിൽ വള്ളത്തിലുണ്ടായിരുന്ന 3 ഇരുമ്പ് പൈപ്പുകൾ കൂട്ടിക്കെട്ടി എൻജിനുമായി ബന്ധിപ്പിച്ച് സ്റ്റാൻഡ് ഉണ്ടാക്കി തിരമാലകളെ ഭേദിച്ച് കര ലക്ഷ്യമാക്കി നീങ്ങി. പാതി വഴിക്ക് ഇന്ധനം തീർന്നതോടെ വീണ്ടും ആശങ്കയായി. പിന്നെ ഒഴുക്കിനൊത്തു വള്ളം നീങ്ങുമ്പോഴാണ് ഫോണിനു റേഞ്ച് കിട്ടി ബന്ധപ്പെടാനായത്. ഇവരുടെ ലൊക്കേഷൻ ലഭിച്ചതോടെ രക്ഷാദൗത്യം വേഗത്തിലാക്കാനായി.
ദാസൻ, യേശുദാസൻ എന്നിവരെ വിഴിഞ്ഞം തീരത്ത് എത്തിച്ചപ്പോൾ. ചിത്രം : മനോരമ
രണ്ടാമത്തെ വള്ളവും കണ്ടെത്തി
വിഴിഞ്ഞം ∙ വിഴിഞ്ഞം തുറമുഖത്തു നിന്നു മത്സ്യബന്ധനത്തിനു പോയി കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. ഇതോടെ കാണാതായ 9 മത്സ്യത്തൊഴിലാളികളിൽ എട്ടു പേർ തിരികെയെത്തി. ആദ്യമുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ പുല്ലുവിള സ്വദേശി സ്റ്റെല്ലസ് എന്ന മത്സ്യത്തൊഴിലാളിയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ഇതിനായി തിരച്ചിൽ നടക്കുകയാണ്. വ്യാഴാഴ്ച 3 വള്ളങ്ങളിലായി 13 പേരാണ് വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയത്. കനത്ത മഴയിലും കടൽക്ഷോഭത്തിലും ഒരു വള്ളം അപകടത്തിൽപെടുകയും മറ്റു 2 വള്ളങ്ങളെക്കുറിച്ചുള്ള വിവരം നഷ്ടമാവുകയും ചെയ്തു. രണ്ടാമത്തെ വള്ളത്തിൽ നിന്ന് കാണാതായ കരിമ്പള്ളിക്കര സ്വദേശി യേശുദാസൻ (58), കോട്ടപ്പുറം ചരുവിള കോളനി നിവാസികളായ ദാസൻ (49), ഡേവിഡ്സൺ (42), മുക്കോല സ്വദേശി റോബിൻസൺ (62) എന്നിവരെയാണ് കുളച്ചലിൽ നിന്നു കണ്ടെത്തി ഇന്നലെ വൈകിട്ട് 4 മണിയോടെ തിരികെയെത്തിച്ചത്. മൂന്നാമത്തെ വള്ളത്തിലെ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവരെ കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ തമിഴ്നാട്ടിലെ ബോട്ടുകാർ കണ്ടെത്തി. ഇവരെ ഇന്നു പുലർച്ചയോടെ വിഴിഞ്ഞത്ത് എത്തിക്കും. ആദ്യമുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയായ ആന്റണി തദേവൂസ് (52) മരിച്ചിരുന്നു. 3 പേർ നീന്തി രക്ഷപ്പെട്ടു.
സ്റ്റെല്ലസിനായി പ്രാർഥനയോടെ തീരം
വിഴിഞ്ഞം ∙ മീൻ പിടുത്തം കഴിഞ്ഞു മടങ്ങുമ്പോൾ കാറ്റിലും തിരയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കടലിൽ കാണാതായ പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ (45) ഇന്നലെയും കണ്ടെത്താനായില്ല. വെള്ളിയാഴ്ചത്തെ അപകടത്തിൽ മരിച്ച പുല്ലുവിള പഴയതുറ പുരയിടത്തിൽ ആന്റണി തദയൂസിന്റെ (52) സംസ്കാരം നടത്തി. കാണാതായ സ്റ്റെല്ലസിനായി തിരച്ചിൽ തുടരുകയാണ്. അധികൃതർക്കു പുറമേ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഇന്നു തിരച്ചിലിനിറങ്ങും