
രണ്ടു വർഷമായി തുടരുന്ന അനാസ്ഥ: അനുമതിയില്ലാതെ പദ്ധതി മാറ്റി; സ്കൂൾ കെട്ടിടം പാതിവഴിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റൂർ ∙ അനുമതിയില്ലാതെ പദ്ധതിയിൽ മാറ്റം വരുത്തിയതോടെ തെങ്ങേലി ഗവ. എൽപി സ്കൂളിൽ നിർമിച്ച കെട്ടിടം പൂർത്തിയാകാതെ കിടക്കാൻ തുടങ്ങിയിട്ട് 2 വർഷമാകുന്നു. എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചതു പുതിയ 2 നില സ്കൂൾ കെട്ടിടം നിർമിക്കാനാണ്. എന്നാൽ രണ്ടു നിലയുടെ മുകളിൽ ഒരു നില കൂടി നിർമിക്കാനുള്ള പദ്ധതി പഞ്ചായത്ത് അധികൃതർ നിർദേശിച്ചതോടെ എംഎൽഎയോ സർക്കാരോ അറിയാതെ മാറ്റം വരുത്തി. ഇതോടെ അനുമതി ലഭിച്ച പദ്ധതി പൂർത്തിയാക്കാനാകാതെ വന്നു. കെട്ടിടത്തിലെ ഇലക്ട്രിക്കൽ, പ്ലമിങ് ജോലികളും വാതിലുകളും ജനാലകളും സ്ഥാപിക്കുന്നതുമാണ് ഇനി പൂർത്തിയാകാനുള്ളത്.
ഇപ്പോഴുള്ള കുട്ടികൾക്ക് പഠിക്കാനാവശ്യമായ മുറികൾ ഇല്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് പുതിയ കെട്ടിടം പൂർത്തിയാകാതെ കിടക്കുന്നത്.സ്കൂളിന് ഇപ്പോൾ 2 കെട്ടിടങ്ങളാണുള്ളത്. ഇതിൽ 115 വർഷം മുൻപ് നിർമിച്ച ഓടിട്ട കെട്ടിടമാണു പ്രധാനം. കാലപ്പഴക്കമുള്ള കെട്ടിടമാണ് ഇത്. രണ്ടാമത്തെ കെട്ടിടം ഒരു ഹാൾ ആണ്. ഇതിൽ ഓഫിസ് മുറിയും ഐഎസ്ആർഒയും റോട്ടറി ക്ലബ് ഓഫ് തിരുവല്ലയും ചേർന്നു കഴിഞ്ഞ മാസം നിർമിച്ചു നൽകിയ സ്മാർട്ട് ക്ലാസ് മുറിയും മറ്റു 3 ക്ലാസ് മുറികളുമാണുള്ളത്.
പുതിയ കെട്ടിടം പൂർത്തിയായാൽ മാത്രമേ ആവശ്യമായ ക്ലാസ് മുറികൾ ലഭിക്കുകയുള്ളു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ 5 ക്ലാസ് മുറികളാണ് വേണ്ടത്. 2018 ലെ വെള്ളപ്പൊക്കത്തിൽ സ്കൂളിൽ 4 അടിയോളം വെള്ളം കയറിയതാണ്. മണിമലയാറിന്റെ സമീപത്തുള്ള സ്കൂളിൽ വെള്ളപ്പൊക്കം വന്നാൽ സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് രണ്ടു നില കെട്ടിടം നിർമിക്കാൻ എംഎൽഎ പണം അനുവദിച്ചത്. പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് കെട്ടിട നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ സ്കൂളിനു സുരക്ഷിതവും സൗകര്യപ്രദവുമായ ക്ലാസ് മുറികൾ ലഭിക്കുകയുള്ളു. അതിനുള്ള നടപടികൾ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.