
നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി ശബരിമല ക്ഷേത്രനട 3 ദിവസത്തേക്ക് പ്രത്യേകം തുറക്കാൻ ആലോചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല ∙ മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി ശബരിമല ക്ഷേത്രനട 3 ദിവസത്തേക്കു പ്രത്യേകം തുറക്കാൻ ആലോചന. ജൂലൈ 7 അല്ലെങ്കിൽ 8 പ്രതിഷ്ഠ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ക്ഷേത്രത്തിന്റെ പണികൾ വേഗം പുരോഗമിക്കുന്നു. ശുഭമൂഹൂർത്തം ഉണ്ടെങ്കിൽ ഈ മാസം തന്നെ പ്രതിഷ്ഠ നടത്താമെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിച്ചു.
ഇതേ തുടർന്നാണു പ്രത്യേകമായി ക്ഷേത്രനട തുറക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കുന്നത്. ദേവസ്വം കലണ്ടർ അനുസരിച്ച് ഇനിയും കർക്കടക മാസ പൂജയ്ക്കായി ജൂലൈ 16ന് വൈകിട്ട് 5ന് ആണ് തുറക്കേണ്ടത്. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി പ്രത്യേകം തുറക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ ശുപാർശ അനുസരിച്ചു ദേവസ്വം ബോർഡ് പ്രത്യേക അനുമതി നൽകിയാൽ മാത്രമേ കലണ്ടറിൽ ഇല്ലാത്ത ദിവസം നട തുറക്കാൻ കഴിയൂ. ഇക്കാര്യം പൊലീസ്, ആരോഗ്യം, ജല അതോറിറ്റി, ജലസേചനം, വനം, റവന്യു വകുപ്പുകൾ, കെഎസ്ആർടിസി, കെഎസ്ഇബി, എന്നിവരെയും അറിയിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ശിൽപി മഹേഷ് പണിക്കരുടെ നേതൃത്വത്തിൽ 20 തൊഴിലാളികളാണ് മാളികപ്പുറത്ത് നവഗ്രഹ ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കരിങ്കൽ തൂണുകളിൽ വിഗ്രഹങ്ങൾ കൊത്തി ഉണ്ടാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ശ്രീകോവിലിന്റെ മേൽക്കൂരയുടെ പണികളും നടക്കുന്നു. നവഗ്രഹ ക്ഷേത്രത്തിൽ ശനീശ്വരനു പ്രാധാന്യം ഏറെയുണ്ട്.
പ്രധാന ഗ്രഹമായ ശനി 28 വർഷം കൊണ്ടാണു സൂര്യനെ ചുറ്റി പ്രദക്ഷിണം പൂർത്തിയാക്കുന്നത്. ഇതിന്റെ പ്രതീകമായി 28 കഴുക്കോലുകളാണു മേൽക്കൂരയ്ക്കുള്ളത്. 28 കുതിരകൾ ഇതിനെ താങ്ങി നിർത്തുന്ന വിധത്തിലാണ് കഴുക്കോലിന്റെ മറ്റു പണികളും നടത്തിയിട്ടുള്ളത്. ജൂലൈ 4ന് എല്ലാ പണികളും പൂർത്തിയാക്കി പ്രതിഷ്ഠയ്ക്കായി ദേവസ്വം ബോർഡിനു കൈമാറാനുള്ള ശ്രമത്തിലാണ് അവർ.
ഹൃദയാഘാത മരണം: ഇൻഷുറൻസ് ആനുകൂല്യം അടുത്ത സീസൺ മുതൽ
ശബരിമല ∙ ഹൃദയാഘാതം മൂലം മരിക്കുന്ന തീർഥാടകരുടെ ആശ്രിതർക്ക് 3 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം നൽകുന്ന പദ്ധതി അടുത്ത മണ്ഡല കാലത്ത് ആരംഭിക്കും. ഇതിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ ദർശനത്തിനുള്ള വെർച്വൽ ക്യൂ, സ്പോട് ബുക്കിങ് എന്നിവയുടെ സമയത്ത് 5 രൂപ ഈടാക്കും. താൽപര്യമുള്ളവരിൽ നിന്നു മാത്രമേ പ്രത്യേക നിധിയിലേക്ക് 5 രൂപ ഈടാക്കുകയുള്ളൂ.