
ശബരിമല റോപ്വേ: 60 കേബിൾ കാറുകൾ ചരക്കു നീക്കത്തിനും 3 എണ്ണം ആംബുലൻസിനും; കടമ്പകൾ ഒട്ടേറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല ∙ പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള റോപ്വേ യാഥാർഥ്യമാകാൻ ഇനിയും കടമ്പകളേറെ. കേന്ദ്ര കടുവ സംരക്ഷണ അതോറിറ്റി, കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം ബെംഗളൂരു റീജനൽ ഓഫിസ്, കേന്ദ്ര വന്യജീവി ബോർഡ് എന്നിവിടങ്ങളിലെ അനുമതിയാണു ലഭിക്കേണ്ടത്. സംസ്ഥാന വന്യജീവി ബോർഡ് ശുപാർശ ചെയ്തതോടെ പദ്ധതി വേഗത്തിലാകുമെന്നാണു പ്രതീക്ഷ.
സന്നിധാനത്തേക്കുള്ള ചരക്കു നീക്കം പൂർണമായി റോപ്വേ വഴിയാക്കുകയാണു ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ഇതോടൊപ്പം അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസായി ഉപയോഗിക്കാൻ കഴിയുന്ന ക്രമീകരണവും ഉണ്ടാകും. 60 കേബിൾ കാറുകൾ ചരക്കു നീക്കത്തിനും 3 എണ്ണം ആംബുലൻസിനും ഉപയോഗിക്കും. നിലവിൽ ചരക്കു നീക്കത്തിനു ട്രാക്ടറുകളാണ് ഉപയോഗിക്കുന്നത്. തീർഥാടകർക്കിടയിലൂടെ ട്രാക്ടർ കടന്നു പോകുന്നത് പലപ്പോഴും പ്രയാസമുണ്ടാക്കുന്നുണ്ട്. റോപ്വേ പൂർത്തിയായാൽ പമ്പയിൽ നിന്നു 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ സന്നിധാനത്ത് എത്തിക്കാൻ കഴിയും.
റോപ്വേ നിർമാണത്തിന് കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ആദ്യം ലഭിക്കേണ്ടത്. കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ പകരം നൽകാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ച് അത് വനംവകുപ്പിനു കൈമാറണം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അനുമതി ലഭിക്കാനാണ് തടസ്സങ്ങൾ കൂടുതൽ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ചെയർമാൻ. വനം പരിസ്ഥിതി സഹമന്ത്രി കീർത്തിവർധൻ സിങ് ആണ് ഉപാധ്യക്ഷൻ. കേരള കേഡറിലുള്ള സിസിഎഫ് സഞ്ജയ് കുമാറാണ് കടുവ സംരക്ഷണ അതോറിറ്റി ഇൻസ്പെക്ടർ ജനറൽ. 3 എംപിമാരും അതോറിറ്റിയിൽ അംഗങ്ങളായുണ്ട്.
കേന്ദ്ര അനുമതി നേടിയെടുക്കാനുള്ള ചുമതല റോപ്വേ നിർമാണ കമ്പനിയായ 18 സ്റ്റെപ് ദാമോദർ റോപ്വേ ഇൻഫ്രാസ്ട്രക്ചറൽ (പ്രൈവറ്റ്) ലിമിറ്റഡിനെ ഏൽപിച്ചിരിക്കുകയാണ്. പെരിയാർ കടുവ സങ്കേതം, റാന്നി വനം ഡിവിഷൻ എന്നിവിടങ്ങളിലായി 4.5336 ഹെക്ടർ വനഭൂമിയാണ് വിട്ടുകിട്ടേണ്ടത്. പമ്പ ഹിൽടോപിൽ നിന്നു സന്നിധാനം പൊലീസ് ബാരക് വരെ 2.7 കിലോമീറ്റർ ദൂരത്തിലാണ് റോപ്വേ നിർമിക്കുന്നത്. 80 മരങ്ങളാണ് മുറിക്കേണ്ടി വരുന്നത്.