
ഉപയോഗിക്കാത്ത പൈപ്പിലൂടെ ജലഅതോറിറ്റി വെള്ളം തുറന്നുവിട്ടു; ഞായറാഴ്ച തുറന്ന പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാന്നി ∙ പതിനേഴു വർഷമായി ഉപയോഗിക്കാത്ത പൈപ്പുകളിലൂടെ ജലഅതോറിറ്റി വെള്ളം തുറന്നുവിട്ടതോടെ, നാട്ടുകാർ പിരിവെടുത്തു നിർമിച്ച പാലത്തിന്റെ സംരക്ഷണഭിത്തിയും സമീപന റോഡും തകർന്നു. അത്തിക്കയം–ഗുരുമന്ദിരം–കടുമീൻചിറ റോഡിൽ ഞായറാഴ്ച തുറന്നുകൊടുത്ത പാലത്തിന്റെ സംരക്ഷണ ഭിത്തിയാണു ഇന്നലെ ഉച്ചയോടെ തകർന്നത്. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു 5 ലക്ഷത്തോളം രൂപ പിരിച്ചെടുത്താണ് ഒരു വർഷമായി തകർന്നു ഗതാഗതം ദുരിതമായിരുന്ന ഇവിടെ നിർമാണം പൂർത്തിയാക്കിയത്. ജലഅതോറിറ്റിയുടെ പിഴവാണെന്നും അവർ അറ്റകുറ്റപ്പണികൾ ചെയ്യുമെന്നും സ്ഥലത്തെത്തിയ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ജലഅതോറിറ്റി ജീവനക്കാരും സ്ഥലത്തെത്തി.
തോട്ടിലേക്ക് ഒഴുകിയപ്പോൾ.
പാലം നിർമിക്കുന്ന സമയത്ത് ഈ ഭാഗത്തെ പൈപ്പ് മുറിച്ചു നീക്കിയിരുന്നു. ജല അതോറിറ്റി പാലത്തിലെ പൈപ്പുകൾ ബന്ധിപ്പിച്ചിരുന്നില്ല. മണ്ണിനടിയിൽ പൈപ്പുകൾ യോജിപ്പിക്കാതെ കിടക്കുന്നതു നാട്ടുകാരും അറിഞ്ഞില്ല. പൈപ്പിന്റെ പണികൾ പൂർത്തിയായെന്നു കരുതിയാണ് സംരക്ഷണഭിത്തി പുനർനിർമിച്ചത്. ഇതറിയാതെയാണു ജലജീവൻ പദ്ധതിയുടെ ട്രയൽ റണ്ണിന്റെ ഭാഗമായി 8 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ ഇന്നലെ ഉച്ചയ്ക്കു വെള്ളം തുറന്നുവിട്ടത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ സംരക്ഷണഭിത്തിയുടെ ഉപരിതലം തകർന്നു. പുനർനിർമിച്ച കോൺക്രീറ്റ് ഭാഗം താഴ്ന്നു. ബാക്കി ഭാഗങ്ങളിലേക്കു വിള്ളലും വ്യാപിച്ചു.
തങ്ങളുടെ പിഴവാണെന്നും സംരക്ഷണഭിത്തി പുനർനിർമിച്ചു നൽകാമെന്നും ജലഅതോറിറ്റി അധികൃതർ ആക്ഷൻ കൗൺസിൽ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. പാലത്തിന്റെ സമീപന റോഡ് ഒഴികെ ഗുരുമന്ദിരം മുതൽ കടുമീൻചിറ വരെ കോൺക്രീറ്റ് ചെയ്തശേഷം കരാറുകാരൻ പണി ഉപേക്ഷിച്ചു പോകുകയായിരുന്നു. കഴിഞ്ഞ ജൂലൈ 2ന് പാലത്തിന്റെ ഒരു വശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു. തുടർന്ന് എതിർവശത്തും നാശം നേരിട്ടു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. സർക്കാർ നടപടികൾ പൂർത്തിയാക്കി പാലം പണിയാൻ താമസം നേരിടുമെന്നു കണ്ടാണ് നാട്ടുകാർ പുനരുദ്ധാരണത്തിനു മുന്നിട്ടിറങ്ങിയത്.
ജലഅതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധത്തിലാണു നാട്ടുകാർ. പൈപ്പ് കൃത്യമായി അടയ്ക്കാത്തത് വീഴ്ചയാണെന്നാണു വിമർശനം. ഭിത്തി തകർന്ന വിവരമറിഞ്ഞാണു പമ്പിങ് നിർത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് പാലത്തിന്റെ വലതുവശത്ത് പമ്പാനദിയോടു ചേർന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ വെള്ളം ഒഴുകിയെത്തിയത്. ഇത് സംരക്ഷണഭിത്തി തകർത്ത് തോട്ടിലേക്ക് ഒഴുകുകയായിരുന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട റോഡാണിത്. അത്തിക്കയം കൊച്ചുപാലം പൊളിച്ചു പണിയാനും റോഡ് കോൺക്രീറ്റ് ചെയ്യാനുമായി 3.50 കോടി രൂപയാണ് അനുവദിച്ചത്.