വടക്കഞ്ചേരി ∙ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം അട്ടിമറിച്ച് വടക്കഞ്ചേരി ടൗണിൽ നടുറോഡിൽ വാഹനങ്ങളിട്ട് നടത്തുന്ന കച്ചവടം അവസാനിപ്പിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ കലക്ടർ എം.എസ്.മാധവിക്കുട്ടി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി. കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ പോലും സ്ഥലമില്ലാതെ റോഡിൽ നടത്തുന്ന കച്ചവടത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടി.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു.
ടൗണിൽ നടുറോഡിൽ നിർത്തിയിട്ട് കച്ചവടം നടത്തിയിരുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് നീക്കുകയും പിഴ ചുമത്തുകയും ചെയ്തെങ്കിലും പൊലീസ് പോയി മണിക്കൂറിനുള്ളിൽ വഴിയോര കച്ചവടക്കാർ വീണ്ടുമെത്തി കച്ചവടം തുടങ്ങിയിരുന്നു. ഇതോടെ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം അട്ടിമറിച്ച് രാവിലെ മുതൽ തിരക്കേറിയ റോഡിൽ കടകൾക്ക് മുൻപിൽ പെട്ടി ഓട്ടോറിക്ഷകളും ഉന്തുവണ്ടികളും നിർത്തിയിട്ട് കച്ചവടം പൊടിപൊടിക്കുമ്പോൾ ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കാതിരുന്നതോടെയാണ് ജില്ലാ വികസനസമിതി യോഗത്തിൽ പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അടുത്ത ദിവസം മുതൽ അനധികൃത വഴിയോര കച്ചവടങ്ങൾ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നീക്കം ചെയ്യും.
ഇക്കാര്യത്തിൽ പഞ്ചായത്തും പൊലീസും പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. വടക്കഞ്ചേരി ടൗണിലെ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആർടിഒയ്ക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മുൻപ് പൊലീസ് ശക്തമായ നടപടി എടുത്തപ്പോൾ പാർട്ടിക്കാർ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
തിരക്കേറിയ മന്ദം ജംക്ഷനിൽ നടപ്പാത കയ്യേറിയുള്ള കച്ചവടവും വ്യാപകമായി നടക്കുന്നുണ്ട്. ടൗൺ ബസാർ റോഡിൽ കോ ഓപ്പറേറ്റീവ് ബാങ്ക് ജംക്ഷൻ മുതൽ തങ്കം ജംക്ഷൻ വരെ റോഡിൽ എല്ലായിടത്തും അനധികൃത കച്ചവടങ്ങൾ നടക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]