
എലിവാലിലെ പുലി കുടുങ്ങുമോ? ഒടുവിൽ കൂട് തയാർ; കൂട് സ്ഥാപിച്ചത് അവനികയുടെ വീടിനു സമീപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലമ്പുഴ ∙ അകമലവാരം എലിവാൽ നിവാസികളുടെ ഉറക്കം കെടുത്തുന്ന പുലിയെ പിടികൂടാൻ ഒടുവിൽ വനംവകുപ്പു കൂടു വച്ചു. നായ്ക്കളെ നഷ്ടമായ മൂന്നര വയസ്സുകാരി അവനികയുടെ വീടിനു സമീപത്താണു കൂട്. പുലിക്ക് ഇരയായി നായയെ കൂട്ടിൽ കെട്ടിയിട്ടുണ്ട്. എലിവാൽ സ്വദേശി കെ.കൃഷ്ണന്റെ വീട്ടിലെ നായ ടോമിയെ 22നു പുലർച്ചെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു.
ഈ വർഷം നാലാമത്തെ തവണയാണു വീട്ടിൽ പുലിയെത്തുന്നത്. മൂന്നു നായ്ക്കളെയും ഒരു കോഴിയെയും പിടിച്ചു. അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായ റോക്കിയെ 14ന് രാത്രി വീട്ടിനകത്തു കയറി പുലി പിടിച്ചുകൊണ്ടു പോയിരുന്നു. കട്ടിലിൽ ഉറങ്ങിക്കിടന്ന അവനികയെ, നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി തട്ടിയിട്ടു. പുലിയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് അവനികയും സഹോദരങ്ങളായ പൗർണമി (5), അനിരുദ്ധ് (7) എന്നിവരും രക്ഷപ്പെട്ടത്.
ഇക്കാര്യം മനോരമ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പുലിയെ പിടികൂടാൻ കൂടു വയ്ക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതു വൈകിയതിനിടെയാണു ടോമി എന്ന നായയെയും പുലി പിടിച്ചത്. പ്രദേശത്തു പലയിടത്തായി പുലിയുടെ കാൽപാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎഫ്ഒ ജോസഫ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെയാണു കൂട് സ്ഥാപിച്ചത്. പഞ്ചായത്ത് അധ്യക്ഷ രാധിക മാധവൻ, പഞ്ചായത്തംഗം അഞ്ജു ജയൻ എന്നിവരും സ്ഥലത്തെത്തി.