പാലക്കാട് ∙ ജവാനു ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യത്തിനു ‘മലബാർ മിസ്റ്ററി’ എന്ന പേരു പിറന്നു. മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ ഇന്നു ബ്ലെൻഡിങ് തുടങ്ങി.
നാളെ നിർമാണോദ്ഘാടനം നടത്തുമെങ്കിലും ബവ്റിജസ് കോർപറേഷന്റെ ഔട്ലെറ്റുകളിലെത്താൻ ഒരാഴ്ച കഴിയുമെന്നറിയുന്നു. 500 മില്ലിലീറ്ററിന് 400 രൂപയാണു വില.
മേനോൻപാറയിലെ പ്ലാന്റിൽ പ്രതിദിനം 13,500 കെയ്സ് മദ്യം ഉൽപാദിപ്പിക്കാനാകും.
സ്പിരിറ്റും നിർമാണത്തിനുള്ള മറ്റു ഘടകങ്ങളും എത്തി. മദ്യക്കുപ്പിയിലും മദ്യക്കുപ്പികൾ നിറയ്ക്കുന്ന പെട്ടിയിലും ക്യുആർ കോഡ് പതിക്കുന്നതിനുള്ള സാങ്കേതിക സൗകര്യം പൂർത്തിയാകാത്തതു മൂലമാണു വിപണിയിലെത്താൻ വൈകുന്നത്.
വെള്ളത്തിന്റെ ലഭ്യത പൂർണസജ്ജമാകുന്നതു വരെ പുറമേ നിന്നു വെള്ളം ടാങ്കറിൽ എത്തിച്ചാണു നിർമാണം നടത്തുക. പിന്നീടു മഴവെള്ള സംഭരണിയുടെ സാധ്യതയും ഉപയോഗിക്കും.
മലബാർ ഡിസ്റ്റിലറീസിലെ ബ്രാൻഡിക്കു പേരു ക്ഷണിച്ചതിൽ ബവ്റിജസ് കോർപറേഷൻ പുലിവാൽ പിടിച്ചിരുന്നു.
കാരണഭൂതൻ, കപ്പിത്താൻ, പോറ്റിയെ കേറ്റി, കേരള ലഹരി, കെ ബ്രാൻഡി, കെ രസം, സഖാവ് ബ്രാൻഡി തുടങ്ങി നാൽപതിനായിരത്തോളം പേരുകൾ ലഭിച്ചു. ഇത്തരത്തിൽ പേരു സ്വീകരിച്ച് മദ്യത്തിനു നൽകുന്നതിനെതിരെ ഹൈക്കോടതി രംഗത്തുവന്നതോടെ ബവ്റിജസ് കോർപറേഷൻ തന്നെ പേരു തീരുമാനിക്കുകയായിരുന്നു.
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്ങിന് (കെൽ) ആണു പ്ലാന്റിന്റെ നിർമാണച്ചുമതല.
മദ്യം ഉൽപാദിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. അവിദഗ്ധ തൊഴിലാളികളുടെ നിയമനം കുടുംബശ്രീയുടെ സഹകരണത്തോടെയാകും.
21നു രാവിലെ 10നു മന്ത്രി എം.ബി.രാജേഷ് പ്ലാന്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

