
സ്വർണവും കാറും കവർന്ന സംഭവം; 3 പ്രതികൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മാട്ടുമന്ത റോസ് ഗാർഡനിൽ പട്ടാപ്പകൽ വീട്ടിൽ നിന്നു 20 പവൻ സ്വർണാഭരണവും മുറ്റത്തു നിർത്തിയിട്ടിരുന്ന കാറും അൻപതിനായിരം രൂപയും കവർന്ന കേസിൽ മൂന്നു പ്രതികൾ കൂടി പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി തിരുപ്പത്തൂർ സ്വദേശികളായ ധനരാജ് (28), അരവിന്ദ് (24), സുധാകർ (40) എന്നിവരെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിനു ഉച്ചയോടെയാണു ചൊക്കനാഥപുരം റോസ് ഗാർഡനിൽ എം.പ്രകാശിന്റെ വീട്ടിൽ കവർച്ച നടന്നത്.
അധ്യാപകരായ പ്രകാശും ഭാര്യയും ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്നാണ് സംഘം അകത്തു കയറിയത്. സമാനമായ കവർച്ചക്കേസിൽ തമിഴ്നാട്ടിൽ ജയിലിൽ കഴിവയെയാണ് മൂന്നംഗ സംഘത്തെ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് പ്രതികളെയും റോസ് ഗാർഡനിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. കാറുമായി പ്രതികൾ അതിർത്തി കടക്കുന്നതിന്റെ ദൃശ്യം വാളയാർ ടോൾ പ്ലാസയിൽ നിന്നു കിട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ തമിഴ്നാട്ടിലുള്ളവരാണെന്ന് പൊലീസിനു മനസിലായത്.
കേസിലെ നാലാം പ്രതിയായ രാധാകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗൺ നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാൽ, എസ്ഐ സുനിൽ കുമാർ, എഎസ്ഐമാരായ നൗഷാദ്, സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കിഷോർ, കെ.പി.മനീഷ്, കെ.സുധീർ, സി.അജേഷ്, വിനീഷ്, ജയൻ, ദീലീപ്, ഷമീർ, രഘു, മണികണ്ഠദാസ്, മൈഷാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.