പത്തിരിപ്പാല നഗരിപുറത്ത് പതിറ്റാണ്ടുകളായി യാത്രക്കാരുടെ വിശ്വസ്തത നേടിയ ‘രാമൻ ആൻഡ് രാമൻ’ ബസിന് പൗരാവലി വൈകാരികമായ യാത്രയയപ്പ് നൽകി. എൻ.വി.കൃഷ്ണനുണ്ണി ജനകീയ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, സേവന കാലാവധി പൂർത്തിയാക്കിയ പഴയ ബസിന് വിട
നൽകിയപ്പോൾ, പുതിയ ബസിന്റെ കന്നിയാത്രയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. പുതിയ ബസ് ഇന്ന് രാവിലെ 6.20-ന് പത്തിരിപ്പാലയിൽ നിന്നും സർവീസ് ആരംഭിക്കും.
തൃശൂർ സ്വദേശികളായ വെള്ളൂർ കിഴക്കൂട്ടു ചന്ദ്രശേഖരൻ, സഹോദരൻ രാമനെഴുത്തച്ഛൻ എന്നിവർ ചേർന്ന് 1970-ലാണ് ഈ ബസ് സർവീസ് ആരംഭിച്ചത്. ഒരു കാലത്ത് ആറ് ബസുകളുമായി സജീവമായിരുന്ന ഈ സേവനം, പാലക്കാട് – കോങ്ങാട് – കരിമ്പ – ഒറ്റപ്പാലം റൂട്ടുകളിൽ അമ്പത് വർഷം പിന്നിട്ടാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
മോട്ടോർ വാഹന നിയമപ്രകാരം ബസിന്റെ പരമാവധി കാലാവധിയായ 22 വർഷം പൂർത്തിയായതോടെയാണ് പഴയ വാഹനത്തിന് പകരം പുതിയ ബസ് നിരത്തിലിറക്കുന്നത്. യാത്രക്കാരോട് കാണിച്ച സൗമ്യതയും ഊഷ്മളമായ പെരുമാറ്റവും ഈ സർവീസിനെ പ്രദേശവാസികളുടെ പ്രിയപ്പെട്ടതാക്കി മാറ്റി.
ഈ ആത്മബന്ധത്തിന്റെ തെളിവെന്നോണമാണ് നഗരിപുറത്ത് വിപുലമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിനിടെ ചിത്രകാരൻ ഡാവിഷ് തത്സമയം ബസിന്റെ ചിത്രം ജലച്ചായത്തിൽ വരച്ചത് കൗതുകമായി.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രഫ.എൻ.എസ്.ബ്രിജേഷ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. എ.വി.ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ബസ് ഉടമ സി.
ഗോപൻ, കെ.സനൽകുമാർ, എം.സന്തോഷ് കുമാർ, ഗിരീഷ് പാലാരി, സൗഗന്ധികം ശശി എന്നിവരും ബസ് ജീവനക്കാരായ വി.ഉണ്ണിക്കൃഷ്ണൻ, കെ.രാധാകൃഷ്ണൻ, കെ.മോഹനൻ തുടങ്ങിയവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

