
പകൽസമയത്തു പോലും ട്രെയിൻ കുറവ്; കോഴിക്കോട് – പാലക്കാട് റൂട്ടിൽ പുതിയ ട്രെയിനിന് ശുപാർശ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കോഴിക്കോട് – പാലക്കാട് റൂട്ടിൽ പുതിയ ട്രെയിനിനു പാലക്കാട് ഡിവിഷൻ ദക്ഷിണ റെയിൽവേയ്ക്കു ശുപാർശ നൽകി. മംഗളൂരു സെൻട്രൽ – കോഴിക്കോട് എക്സ്പ്രസിന്റെ റേക്കുകൾ ഉപയോഗിച്ചു പാലക്കാട്ടേക്ക് ഓടിക്കാനാണു നിർദേശം. ദക്ഷിണ റെയിൽവേയാണ് അനുമതി നൽകേണ്ടത്. യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണു ഡിവിഷന്റെ പച്ചക്കൊടി. നിലവിൽ മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ രാവിലെ പത്തരയോടെ കോഴിക്കോട്ടെത്തുന്നുണ്ട്. മടക്കയാത്രയിൽ ചെറുവത്തൂരിൽ യാത്ര അവസാനിപ്പിക്കും. പിറ്റേന്നു രാവിലെ മംഗളൂരുവിലേക്കു പോകും.
ട്രെയിൻ പാലക്കാട്ടേക്ക് ഓടിക്കുമ്പോൾ പാലക്കാടിനും കോഴിക്കോടിനുമിടയിൽ ഉച്ചയ്ക്കു മുൻപുള്ള ചില ട്രെയിനുകളുടെ സമയത്തിൽ നേരിയ ക്രമീകരണം വരുത്തും. കമേഴ്സ്യൽ, ഒാപ്പറേഷൻ, മെക്കാനിക്കൽ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കു ശേഷം തയാറാക്കിയ ശുപാർശയിൽ, ട്രെയിൻ നീട്ടാൻ സാങ്കേതിക, സമയ തടസ്സങ്ങളില്ലെന്നാണു വിലയിരുത്തിയത്. പാലക്കാട്ടു നിന്നു വടക്കോട്ടു പകൽസമയത്തു പോലും 4 മണിക്കൂർ വരെ ട്രെയിൻ യാത്രാസൗകര്യം ഇല്ലെന്ന പ്രശ്നത്തിനു പരിഹാരം വേണമെന്ന ജനങ്ങളുടെ ആവശ്യം മനോരമ അവതരിപ്പിച്ചിരുന്നു. ദക്ഷിണ റെയിൽവേ മാനേജരുടെ യോഗത്തിൽ ഉൾപ്പെടെ എംപിമാർ വർഷങ്ങളായി വിഷയം ഉന്നയിക്കുന്നുണ്ട്.
കേന്ദ്രമന്ത്രിക്ക് കത്തയച്ച് വി.കെ.ശ്രീകണ്ഠൻ എംപി
മംഗളൂരു സെൻട്രൽ- കോഴിക്കോട് എക്സ്പ്രസ് ഉടൻ പാലക്കാട്ടേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് വി.കെ.ശ്രീകണ്ഠൻ എംപി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു കത്തുനൽകി. 4 മണിക്കൂറോളമാണ് യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കേണ്ടി വരുന്നത്. പാലക്കാട് ഡിവിഷനു കീഴിലെ എംപിമാരുമായി ദക്ഷിണ റെയിൽവേ മാനേജർ കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിലും ജൂൺ മുതൽ ട്രെയിൻ ആരംഭിക്കാമെന്ന് ഉറപ്പു പറഞ്ഞതായി എം.പി. അറിയിച്ചു.
മന്ത്രിക്കും റെയിൽവേ ബോർഡിനും കത്തയച്ച് ബിജെപി
റൂട്ടിൽ ഉടൻ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരഭാ വൈസ് ചെയർമാനുമായ ഇ.കൃഷ്ണദാസ് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും കത്തയച്ചു.