
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി വന്നപ്പോൾ ആവേശത്തിലായി എൽഡിഎഫ്; പ്രചാരണ രംഗത്ത് സജീവമായി യുഡിഎഫ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിൽ
പുതുപ്പള്ളി ∙ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി. പിതൃതുല്യനായ ഉമ്മൻ ചാണ്ടിയുടെ ഓർമകൾ മറക്കാൻ കഴിയില്ലെന്നു ഷൗക്കത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വലിയ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, ജോഷി ഫിലിപ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
കെട്ടിവയ്ക്കാൻ തുക സംസ്കാര സാഹിതി വക
ആര്യാടൻ ഷൗക്കത്തിനു കെട്ടിവയ്ക്കാനുള്ള 10,000 രൂപ സംസ്കാര സാഹിതി നൽകി. സംസ്ഥാന വർക്കിങ് ചെയർമാൻ എൻ.വി.പ്രദീപ്കുമാറും സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസും ചേർന്നു ഷൗക്കത്തിനു തുക കൈമാറി. സംസ്കാര സമിതിയുടെ മുൻ സംസ്ഥാന ചെയർമാനാണു ഷൗക്കത്ത്.
സ്വരാജിന് ജന്മനാട്ടിൽ കന്നിയങ്കം; ആവേശത്തോടെ എൽഡിഎഫ് പ്രവർത്തകർ
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി എം.സ്വരാജിനെ പ്രഖ്യാപിച്ചതോടെ സിപിഎം അണികളിൽ ആവേശം അണപൊട്ടി. മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. ഇടതു സ്ഥാനാർഥി ആരെന്നറിയാൻ ഇന്നലെ ഉച്ചവരെ മുന്നണിഭേദമില്ലാതെ എല്ലാവരിലും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫിസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ശശികുമാർ, ഇ.എൻ.മോഹൻദാസ്, പി.കെ. സൈനബ തുടങ്ങിയ നേതാക്കളും പ്രവർത്തകരും പ്രഖ്യാപനത്തിനായി കാത്തിരുന്നു. 12ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ എം.സ്വരാജിനെ പ്രഖ്യാപിച്ചതോടെ ആഹ്ലാദാരവമായി. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി എല്ലാവരും പുറത്തേക്കിറങ്ങി നഗരം ചുറ്റി പ്രകടനം നടത്തി. തിരുവനന്തപുരത്തുള്ള സ്വരാജ് ഇന്ന് 10ന് ട്രെയിൻ മാർഗം നിലമ്പൂരിലെത്തും. റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വീകരിച്ച് ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിയ ശേഷം കരുളായി, അമരമ്പലം, നിലമ്പൂർ ഭാഗങ്ങളിൽ റോഡ് ഷോ നടത്തും.
പി.വി. അൻവർ, എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞപ്പോൾ തന്നെ സ്ഥാനാർഥിയായി പ്രവർത്തകർ ആദ്യം പറഞ്ഞ പേര് സ്വരാജിന്റെതായിരുന്നു. ആഗ്രഹം പോലെ സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപച്ചതോടെ നിലമ്പൂരിൽ വിവിധയിടങ്ങളിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സ്വരാജിന്റെ പുതിയ വീട്.