
അയ്യപ്പനോവ് വെള്ളച്ചാട്ടവും താഴ്വരയുടെ ഭംഗിയും ആസ്വദിക്കാൻ എത്തുന്നത് ഒട്ടേറെപ്പേർ; പക്ഷേ സുരക്ഷയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആതവനാട് ∙ കാലവർഷത്തിൽ മാട്ടുമ്മൽ പാടവും തോടും നിറഞ്ഞൊഴുകിയതോടെ അയ്യപ്പനോവ് വീണ്ടും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തിൽ. മനോഹരമായ വെള്ളച്ചാട്ടവും താഴ്വരയുടെ ഭംഗിയും ആസ്വദിക്കാൻ ദൂരെദിക്കിൽനിന്നുപോലും സന്ദർശകർ എത്തുന്നുണ്ട്. പാടശേഖരത്തിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടിലൂടെ താഴേക്കു പതിക്കുന്നതാണ് അയ്യപ്പനോവ് വെള്ളച്ചാട്ടം. പ്രകൃതിമനോഹരമായ കാഴ്ചയാണിത്. സുരക്ഷാ നിർദേശങ്ങൾ അവഗണിച്ചു സന്ദർശകർ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതും അതിനടിയിൽ നിൽക്കുന്നതും പതിവായിട്ടുണ്ട്. മുകളിലത്തെ വലിയ പാറക്കല്ലുകൾ ഏതുസമയവും താഴേക്കു പതിക്കുമെന്ന അവസ്ഥയിലാണ്.
വെള്ളച്ചാട്ടത്തിനു സമീപം തടയണ നിർമിച്ചിട്ടുണ്ട്. അതിൽ നീന്തിക്കുളിക്കാനും ഒട്ടേറെപ്പേരാണ് എത്തുന്നത്. ഇവിടെ സുരക്ഷാ സംവിധാനമില്ല. ഇറങ്ങുന്ന വഴി കല്ലുകൾ നിറഞ്ഞതാണ്. ചുറ്റും കാടുമൂടിക്കിടക്കുകയാണ്. തടയണയ്ക്കു സമീപം കെട്ടിയിരുന്ന സുരക്ഷാവേലി തകർന്നു കിടക്കുന്നു. സന്ദർശകർ വർധിച്ചതോടെ സുരക്ഷാ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾക്കു മുൻപ് വലിയ കല്ല് താഴേക്കു പതിച്ച് വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുകയായിരുന്ന യുവാവ് മരിച്ചിരുന്നു.
വെട്ടിച്ചിറ–കാട്ടിലങ്ങാടി റോഡിലാണ് വെള്ളച്ചാട്ടം. റോഡരികിൽ പാലത്തിനു സമീപം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പൊലീസിന്റെ മുന്നറിയിപ്പു ബോർഡ് കാടുമൂടിക്കിടക്കുകയുമാണ്.