
ബംഗാൾ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊളത്തൂർ∙ ബംഗാൾ സ്വദേശിയെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പുഴക്കാട്ടിരി ടൗണിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന അസം സുനിത്പൂർ സ്വദേശി ബാദിസ്ഥ ദാസിനെ (31) ആണു പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, കൊളത്തൂർ ഇൻസ്പെക്ടർ സജിത്ത് എന്നിവരടങ്ങുന്ന പ്രത്യേക സംഘം പെരിന്തൽമണ്ണയിൽ വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പുഴക്കാട്ടിരിയിലെ ക്വാർട്ടേഴ്സിൽ പ്രതിയുടെ മുറിയിലെത്തിയ ബംഗാൾ സ്വദേശി അർമാൻ മണ്ഡലിനെ (29) ആണു മദ്യലഹരിയിൽ കുത്തിപ്പരുക്കേൽപിച്ചു പ്രതി കടന്നുകളഞ്ഞത്. പരുക്കേറ്റ അർമാൻ മണ്ഡൽ ക്വാർട്ടേഴ്സിന്റെ താഴെയെത്തി റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു.
അതുവഴി വന്ന വാഹനത്തിലുള്ളവരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, കൊളത്തൂർ ഇൻസ്പെക്ടർ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന, ടൗണിനു സമീപമുള്ള ക്വാർട്ടേഴ്സിൽ ഇയാൾ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കുത്താനുപയോഗിച്ച കത്തി സമീപത്തെ കുറ്റിക്കാട്ടിൽനിന്നു പൊലീസ് കണ്ടെടുത്തു. അസം പൊലീസുമായി ബന്ധപ്പെട്ടും മറ്റും പ്രതിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊളത്തൂർ പൊലീസും ഡാൻസാഫ് സംഘവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.