
മമ്പുറത്തിന്റെ റമസാൻ സ്പെഷൽ; ജീരകക്കഞ്ഞി കുടിക്കാൻ ആയിരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂരങ്ങാടി ∙ മമ്പുറം മഖാമിൽ റമസാൻ മാസത്തിൽ പ്രാർഥനയ്ക്കെത്തുന്ന വിശ്വാസികൾക്ക് വിശിഷ്ട വിഭവമായി ജീരകക്കഞ്ഞി. റമസാൻ മാസത്തിലെ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന സ്വലാത്തിനാണ് കഞ്ഞി വിതരണം ചെയ്യുക. എല്ലാ മാസവും വ്യാഴാഴ്ചകളിൽ നടക്കുന്ന മമ്പുറം സ്വലാത്തിന് ആയിരങ്ങളാണെത്തുക. റമസാനിലെ വ്യാഴാഴ്ചകളിൽ മഖാമിൽ വിതരണം ചെയ്യുന്ന ജീരകക്കഞ്ഞി വിശ്വാസികൾക്ക് ഏറെ പ്രിയമാണ്. പച്ചരി, പുഴുങ്ങലരി, നെയ്യ്, ചെറിയ ഉള്ളി, ജീരകം, തേങ്ങ എന്നിവ ചേർത്താണ് ജീരകക്കഞ്ഞി തയാറാക്കുന്നത്.
മമ്പുറം മഖാമിനോടു ചേർന്നുള്ള ഹിഫ്ളുൽ ഖുർആൻ കോളജ് പരിസരത്തെ പ്രത്യേകം തയാറാക്കിയ പന്തലിലാണ് കഞ്ഞിയുടെ പാചകവും വിതരണവും നടക്കുന്നത്. കഞ്ഞി ചിലർ വീട്ടിലേക്കും കൊണ്ടുപോകും. പതിറ്റാണ്ടുകളായി തുടർന്നു വരുന്നതാണ് ഇവിടത്തെ ജീരകക്കഞ്ഞി വിതരണം. ദാറുൽഹുദാ കമ്മിറ്റി ഏറ്റെടുത്ത ശേഷമാണ് ഹിഫ്ള് കോളജ് പരിസരത്തേക്ക് മാറ്റിയതെന്ന് മഖാം അസി.മാനേജർ സലീം പറഞ്ഞു.