
ആരുമറിയാത്ത കൊലപാതകം; തുമ്പായത് ഒന്നര വർഷത്തിലേറെ കാറിൽ മറഞ്ഞുകിടന്നൊരു മുടിക്കഷ്ണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ അതിവിദഗ്ധമായി തെളിവു നശിപ്പിച്ചിട്ടും ഷാബാ ഷരീഫ് വധക്കേസിൽ തുമ്പായത് ഒന്നര വർഷത്തിലേറെ കാറിൽ മറഞ്ഞുകിടന്നൊരു മുടിക്കഷ്ണം. കൊത്തിനുറുക്കി ആറ്റിലൊഴുക്കിയ മൃതദേഹത്തിന്റെ ഭാഗങ്ങൾക്കായി നാവികസേനാംഗങ്ങളടക്കം തിരച്ചിൽ നടത്തിയിട്ടും ഒന്നും ലഭിച്ചിരുന്നില്ല. അപ്പോഴാണ് ഒരു മുടിക്കഷ്ണത്തിൽനിന്ന് ശാസ്ത്രീയമായി മൈറ്റോകോൺഡ്രിയ ഡിഎൻഎ വേർതിരിച്ചെടുക്കാനായതും അവ ബന്ധുക്കളുടേതുമായി ഒത്തുനോക്കി മരിച്ചത് ഷാബാ ശരീഫ് തന്നെയെന്ന് ഉറപ്പിച്ചതും. ഇതാണ് മൃതദേഹമോ ഭാഗങ്ങളോ കിട്ടാതിരുന്നിട്ടും പ്രതികൾ കുറ്റക്കാരെന്നു തെളിയിക്കുന്നതിലേക്കു നയിച്ചത്.
ശൂന്യതയിൽ നിന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. തൃശൂർ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ 2 ദിവസമാണ് ഒന്നാം പ്രതി ഷൈബിന്റെ ആഡംബര വീട്ടിലും വാഹനങ്ങളിലുമായി പരിശോധന നടത്തിയത്. ഷൈബിന്റെ കാറിൽനിന്ന് 30 മുടിക്കഷ്ണങ്ങളും ഷാബാ ഷരീഫിനെ തടവിലിട്ടിരുന്ന കുളിമുറിയിൽനിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പിൽനിന്നും മറ്റുമായി 12 മുടിക്കഷ്ണങ്ങളും ലഭിച്ചിരുന്നു. എന്നാൽ മുടിയുടെ റൂട്ട് ഇല്ലാതിരുന്നതിനാൽ ഡിഎൻഎ പരിശോധന സാധ്യമല്ലായിരുന്നു. പിന്നീട് എന്തു ചെയ്യുമെന്നായി ആലോചന.
കോശങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്ന ഭാഗമായ മൈറ്റോകോൺഡ്രിയയിലുള്ള ഡിഎൻഎ പരിശോധന എന്ന അപൂർവ സാധ്യത നിർദേശിച്ചതും ഫൊറൻസിക് വിദഗ്ധൻ തന്നെ. മുടിക്കഷ്ണങ്ങളിൽനിന്ന് ഇതു കണ്ടെത്താമെന്നായതോടെ പൊലീസിന് ഊർജമായി. എന്നാൽ ഇതിനായി ലക്ഷങ്ങൾ ചെലവുവരുമെന്നത് പൊലീസിന് അടുത്ത പ്രതിസന്ധിയായി. ഇക്കാര്യം സൂചിപ്പിച്ച് അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് സർക്കാരിനു കത്തയച്ചു. അടിയന്തര പ്രാധാന്യം മനസ്സിലാക്കി സർക്കാർ അതിനുള്ള തുക അനുവദിച്ചു. അങ്ങനെ മുടിക്കഷ്ണങ്ങൾ കേന്ദ്ര സർക്കാരിനു കീഴിലുള്ള തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.
സാധാരണ ഡിഎൻഎയിൽനിന്ന് മാതാവിന്റെയും പിതാവിന്റെയും ജനിതക ബന്ധം കിട്ടുമെന്നതിനാൽ പരിശോധന കുറച്ചുകൂടി എളുപ്പമാണ്. എന്നാൽ മൈറ്റോകോൺഡ്രിയൽ ഡിഎൻഎയിൽനിന്ന് മാതാവിന്റെ ജനിതകബന്ധം മാത്രമേ ലഭിക്കൂ. അതിനാൽ മൈറ്റോകോൺഡ്രിയയിൽനിന്നു വേർതിരിച്ച ഡിഎൻഎ ഷാബാ ഷരീഫിന്റെ സഹോദരൻ അല്ലാ ബക്കാഷ്, സഹോദരിയുടെ മകൻ ഇസ്മായിൽ എന്നിവരുടേതുമായാണ് ഒത്തുനോക്കിയത്. ഫലം പോസിറ്റീവ്. ഇതോടെ മരിച്ചത് ഷാബാ ഷരീഫ് തന്നെയെന്ന് ഉറപ്പിക്കാനുള്ള തെളിവായി. 5.25 ലക്ഷം രൂപയാണ് ഈ പരിശോധനയ്ക്ക് ചെലവുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പി.വിഷ്ണു മനോരമയോടു പറഞ്ഞു.