
സുനിതയുടെ മക്കൾക്ക് ഒപ്പമുണ്ട് നാട്; ദുരിതമഴ നനയാൻ വിടില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ ശക്തമായ കാറ്റും മഴയും വന്നപ്പോൾ താമസിച്ചിരുന്ന ഷെഡിൽ നിന്നു അടുത്ത വീട്ടിൽ രക്ഷ തേടാൻ 4 പെൺമക്കളോടൊപ്പം ഓടുമ്പോൾ മരം വീണു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നു ചികിത്സയിലിരിക്കെ മരിച്ച പോരൂർ ചെണ്ണയിൽ നഗർ നെച്ചിലൻ സുനിത (34)യുടെ കുടുംബത്തെ സഹായിക്കാൻ നാടൊന്നിക്കുന്നു.മനോരമ വാർത്തയെ ത്തുടർന്നു സുനിതയുടെ കുടുംബത്തിനു പ്രിയങ്ക ഗാന്ധിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിൽ വീടുനൽകുമെന്ന് എ.പി.അനിൽകുമാർ എംഎൽഎ അറിയിച്ചു.
സുനിതയുടെ മരണത്തോടെ കുടുംബത്തിനുണ്ടായതു തീരാനഷ്ടമാണെന്നും എംഎൽഎ പറഞ്ഞു.ദലിത് വിഭാഗത്തിൽ പെട്ട സുനിതയുടെ കുടുംബം 4 പെൺമക്കളുമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡിൽ കഴിയേണ്ടി വന്ന ദുരിതജീവിതം ഉൾപ്പെടെ മനോരമ പ്രസിദ്ധീകരിച്ച വാർത്തകൾ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിനെ നേരിൽ കണ്ടു ബോധ്യപ്പെടുത്തിയെന്നും അദ്ദേഹത്തിനും പ്രൈവറ്റ് സെക്രട്ടറിക്കും വാർത്തകളും വിവരങ്ങളും അപേക്ഷയും കൈമാറിയെന്നും സിപിഎം ഏരിയ സെക്രട്ടറി ബി.മുഹമ്മദ് റസാഖ് പറഞ്ഞു.
കുടുംബത്തെ സഹായിക്കാൻ കഴിയുന്നത്ര ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കുടുംബത്തെ സഹായിക്കാൻ പോരൂർ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുമെന്നു പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ, വാർഡ് അംഗം ടി.സഫ റംഷി എന്നിവർ പറഞ്ഞു. പ്രിയങ്ക ഗാന്ധി എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ വീട് നൽകാമെന്നു എംഎൽഎ വിളിച്ചറിയിച്ചെന്നും ടി.സഫ റംഷി പറഞ്ഞു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിനു ചെയ്യാൻ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഹസ്കർ ആമയൂർ, സ്ഥിരസമിതി അധ്യക്ഷൻ വി.ശിവശങ്കരൻ എന്നിവർ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുൾപ്പെടെ സഹായം ലഭ്യമാക്കാൻ ശ്രമം നടത്തുമെന്നു ഡിവിഷൻ അംഗം കെ.ടി.അജ്മൽ പറഞ്ഞു. സുനിതയുടെ മരണം കാലവർഷക്കെടുതി ദുരന്തത്തിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി വില്ലേജ് ഓഫിസർ കാദർ ഷാ അറിയിച്ചു.
സുനിതയുടെ മക്കളായ നിരഞ്ജന പോരൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസിലും നിവേദിത ചെറുകോട് കെഎംഎംഎയുപി സ്കൂളിൽ ആറാം ക്ലാസിലും നന്ദിത (നാലാം ക്ലാസ്), നവനിക (എൽകെജി) എന്നിവർ എടപ്പുലം എഎംഎൽപി സ്കൂളിലും പഠിക്കുകയാണ്. ഈ വിദ്യാലയങ്ങളിൽ നിന്നും കുടുംബത്തെ സഹായിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
സുനിതയുടെ മൃതദേഹം സംസ്കരിച്ചു
പോരൂർ ∙ മരം വീണു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പോരൂർ ചെണ്ണയിൽ നഗർ നെച്ചിലൻ സുനിത (34)യുടെ മൃതദേഹം ഇന്നലെ രാവിലെ 9ന് എരഞ്ഞിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. കഴിഞ്ഞ 28നാണ് അപകടമുണ്ടായത്.നട്ടെല്ലിനടക്കം ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണു മരിച്ചത്.
ഇന്നലെ നാട്ടുകാരും ബന്ധുക്കളും മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പഞ്ചായത്ത് അധികൃതരും ഉൾപ്പെടെ നൂറുകണക്കിനു പേർ അന്തിമോപചാരമർപ്പിക്കാനെത്തി. അമ്മയുടെ മൃതദേഹത്തിനു സമീപം പൊട്ടിക്കരഞ്ഞു നിന്ന 4 പെൺമക്കളുടെയും ദൃശ്യം കണ്ടുനിന്നവരുടെയെല്ലാം മനസ്സിൽ തീരാവേദനയായി.