
മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവാവിന് ക്ലീനറുടെ മർദനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ ദീർഘദൂരയാത്രയ്ക്കിടെ മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ക്ലീനർ ക്രൂരമായി മർദിച്ചെന്നു പരാതി. വഴിക്കടവ് സ്വദേശി അലൻ തോമസിന് (23) ആണ് പരുക്കേറ്റത്.ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടു.പരാതിയെത്തുടർന്ന് ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ക്ലീനർ വയനാട് തിരുനെല്ലി പനവല്ലി ചൂരംപ്ലാക്കിൽ അനീഷിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബസിൽ ബെംഗളൂരുവിൽ നിന്ന് 12ന് രാത്രി 7നു പുറപ്പെട്ട ബസിൽ നിലമ്പൂരിലേക്കുള്ള യാത്രക്കാരനായിരുന്നു അലൻ. ഇന്നലെ പുലർച്ചെ 4.30ന് മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടെങ്കിലും ക്ലീനർ വഴങ്ങിയില്ല. ഒരു മണിക്കൂർ കഴിഞ്ഞു ബസ് നിർത്തിത്തരണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ അനീഷ് അസഭ്യം പറഞ്ഞെന്ന് അലൻ പറയുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഡ്രൈവർ ബസ് നിർത്തിക്കൊടുത്തു.എന്നാൽ നിലമ്പൂരിൽ 7.30ന് ബസ് നിർത്തി അലൻ പുറത്തിറങ്ങി ലഗേജ് എടുക്കുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ അനീഷ് എന്തോ ആയുധം ഉപയോഗിച്ച് ഇടിച്ചെന്നും നിലത്തുവീണപ്പോൾ വീണ്ടും മർദിച്ചെന്നും പരാതിയിൽ പറയുന്നു. ബസ് വിട്ടു പോകുകയും ചെയ്തു. പിന്നീട് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വധഭീഷണിക്കും, മർദിച്ചതിനും കേസെടുത്തു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.