
വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം: ആൾത്താമസമില്ലാത്ത വീട്ടിലേക്കു ഫാത്തിമ എത്തിയത് എങ്ങനെ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വളാഞ്ചേരി (മലപ്പുറം) ∙ അത്തിപ്പറ്റ സ്വദേശിയായ ഗൃഹനാഥയെ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി അത്തിപ്പറ്റ നയാപറമ്പിൽ ഫാത്തിമ (45) ആണു മരിച്ചത്. ഞായർ രാവിലെ പതിനൊന്നോടെ, ഫാത്തിമയുടെ വീടിനു സമീപത്തെ വീട്ടിലെ വലിയ വാട്ടർ ടാങ്കിൽ വളർത്തുന്ന മീനുകൾക്കു തീറ്റ നൽകാനെത്തിയ ജോലിക്കാരനാണു മൃതദേഹം കണ്ടത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് ഈ വീട്. സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇവിടെയുള്ളത്.
പ്രദേശത്തെ മറ്റൊരു വീട്ടിൽ സ്ഥിരമായി വീട്ടുജോലിക്കു പോകുന്ന ഫാത്തിമ, ജോലിക്കെന്നു പറഞ്ഞാണു സ്വന്തം വീട്ടിൽനിന്നിറങ്ങിയത്. ജോലി ചെയ്യുന്ന വീട്ടിൽ ആളില്ലാത്തതിനാൽ അപ്പോൾത്തന്നെ മടങ്ങിയെന്നാണു പൊലീസ് കരുതുന്നത്. എന്നാൽ, ആൾത്താമസമില്ലാത്ത വീട്ടിലേക്കു ഫാത്തിമ എത്തിയത് എങ്ങനെയെന്നോ എന്തിനെന്നോ വ്യക്തമല്ല. ഇവിടേക്കു വരുന്നത് ആരും കണ്ടിട്ടുമില്ലെന്നു പൊലീസ് പറയുന്നു.
മലപ്പുറത്തുനിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, സിഐ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മകൻ: ഷാജഹാൻ. മരുമകൾ: ഫാത്തിമ നാജിയ.