
മഴയുടെയും മഴവില്ലിന്റെയും അഴകുള്ള സച്ചിന്റെ ‘മഴവിൽ കിക്ക്’ സമൂഹ മാധ്യമങ്ങളിൽ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ നല്ല മഴ പെയ്തു തോർന്നു നനഞ്ഞു കിടന്ന ശാന്തിനഗർ മൈതാനം. ചെളിവെള്ളത്തിൽ കാലൂന്നി ഓടിയെത്തി തൊടുത്തുവിട്ട മഴവില്ലഴകുള്ള ഒരു കിക്ക്. ഉയർന്നു പൊങ്ങി വളഞ്ഞിറങ്ങി ഗോൾ പോസ്റ്റിന്റെ കൃത്യം വലതുമൂലയിലൂടെ ഗോളിയെയും കബളിപ്പിച്ചു വല ചലിപ്പിച്ചപ്പോൾ ഒൻപതു വയസ്സുകാരൻ സച്ചിൻ വൈറലായി. ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങളാണ് സച്ചിന്റെ ‘മഴവിൽ കിക്ക്’ സമൂഹ മാധ്യമങ്ങളിൽ കണ്ടത്.
ശാന്തിനഗർ ജിഎൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് സച്ചിൻ. അച്ഛൻ തോങ്ങാടൻ കുട്ടൻ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ കാളികാവ് കെഎഫ്സിക്കും കൂത്തുപുറമ്പിനും കളിച്ചിട്ടുണ്ട്. ശാന്തിനഗർ സാസ്ക് ഫുട്ബോൾ ക്ലബ് താരം കൂടിയാണ്. ചുമട്ടുതൊഴിലാളിയായ കുട്ടൻ ഇപ്പോഴും അവസരം കിട്ടുമ്പോഴെല്ലാം കളിക്കളത്തിലിറങ്ങും. അച്ഛന്റെ പന്തുകളി പിന്തുടർന്നാണു മകൻ സച്ചിനും മൈതാനത്തേക്കിറങ്ങിയത്.
ശാന്തിനഗർ മൈതാനത്തെ മറ്റൊരു ഫുട്ബോൾ താരം അസിർ വില്ലൂന്നിയാണ് സച്ചിന്റെ പ്രകടനം പകർത്തി സമൂമാധ്യമത്തിലിട്ടത്. മത്സരത്തിനിടയിലുള്ളതല്ല ദൃശ്യം. സുഹൃത്ത് ഗോളിയായി നിന്നപ്പോൾ ഷൂസും ജഴ്സിയുമൊന്നുമില്ലാതെ മൈതാനത്തിറങ്ങിയ സച്ചിൻ വെറും കാലുകൊണ്ടു ശരവേഗത്തിൽ പായിച്ച ‘മിന്നൽ പിണർ’ അസിൽ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
പ്രഫഷനലുകളുടെ മികവുള്ള ഈ ഗോൾകിക്കിന്റെ ഭംഗി കണ്ടു മറ്റു പലരും ദൃശ്യം പങ്കുവച്ചു. രാജ്യാതിർത്തികൾ കടന്ന് വിഡിയോ പ്രചരിച്ചു. 1.9 മില്യനും പിന്നിട്ടപ്പോൾ ആരാണ് ഈ ‘കുട്ടിമെസിയെന്ന്’ അന്വേഷിച്ചു ഒട്ടേറെപ്പേർ വിളിച്ചു.