
ദേശീയപാതയിലെ കുരുക്ക്: പ്രതീക്ഷയുടെ പുതുവഴിയായി വൈലോങ്ങര–ഓരാടംപാലം ബൈപാസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തു ദിനംതോറും ഗതാഗതക്കുരുക്ക് മുറുകുമ്പോൾ അൽപമെങ്കിലും പ്രതീക്ഷ പകരുന്നത് നിർദ്ദിഷ്ട വൈലോങ്ങര – ഓരാടംപാലം ബൈപാസ് പദ്ധതിയാണ്. പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് പഴയ ഒച്ചിന്റെ വേഗം മാറി വേഗം കൂടിയതും ആശ്വാസമാണ്.തിരക്കേറിയ വളാഞ്ചേരി, കോട്ടക്കൽ റോഡുകളിൽ നിന്ന് ബസുകളും ചരക്കു വാഹനങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും അങ്ങാടിപ്പുറം ജംക്ഷനിലെത്തുന്നുണ്ട്. ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നും ജംക്ഷനിലെത്തുന്ന അനിയന്ത്രിതമായ വാഹനങ്ങളുടെ തിരക്കാണ്. പാത കുരുക്കിലാവുമ്പോൾ വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളെ ജംക്ഷനിലെത്തിക്കാതെ ഏറെ നേരം പിടിച്ചിടുകയെന്ന കൈവിട്ട ചികിത്സയാണ് പലപ്പോഴും നിയമപാലകരും പരീക്ഷിക്കുന്നത്. ഇത് ഈ റോഡിൽ നിന്നെത്തുന്ന വാഹനയാത്രികരുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു. അധികൃതരുടെ പിടിച്ചിടലിൽ നിന്ന് രക്ഷപ്പെടാൻ വളാഞ്ചേരി ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ പലപ്പോഴും പുത്തനങ്ങാടിയിൽ നിന്ന് പരിയാപുരം റോഡുവഴി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ജംക്ഷനിലെത്തി ദേശീയപാതയിൽ കയറാൻ ശ്രമിക്കുന്നത് സ്ഥിരം കാഴ്ച. ഇത് ഈ ഭാഗത്തെ കുരുക്കിനും ആക്കം കൂട്ടും.
ബൈപാസ് വന്നാൽ കോട്ടക്കൽ, വളാഞ്ചേരി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ജംക്ഷനിലെത്താതെ 2 കിലോമീറ്റർ അപ്പുറത്ത് വൈലോങ്ങര നിന്ന് പുതിയ റോഡുവഴി ദേശീയപാതയിലെ ഓരാടംപാലത്തെത്താം. അവിടെ നിന്ന് കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് യാത്ര തുടരാം. ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമായാൽ ഓരാടംപാലത്തു നിന്ന് നേരിട്ട് ഈ ബൈപാസിലേക്കും കയറാനാകും.2016–17 ബജറ്റിൽ വൈലോങ്ങര–ഓരാടംപാലം ബൈപാസിനായി കിഫ്ബിയിൽ നിന്ന് 12.62 കോടി രൂപ അനുവദിച്ചിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിലെ 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി ഉത്തരവും ഇറങ്ങി. എന്നാൽ സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകളിൽ ചിലർ കോടതിയിൽ നിന്ന് സ്റ്റേ നേടി. കടമ്പകൾ വർധിച്ചതോടെ കിഫ്ബി, പദ്ധതി ഒഴിവാക്കുന്ന അവസ്ഥ വരെയെത്തിയതാണ്. ഓരാടംപാലം–മാനത്തുമംഗലം ബൈപാസിന്റെ സ്ഥിതിയിലേക്ക് വൈലോങ്ങര–ഓരാടംപാലം ബൈപാസും എത്തുന്നുവെന്ന ആശങ്ക വരെയെത്തി.മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതിക്കായി വിവിധ തലങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2023 മേയ് 22 ന് സർക്കാർ ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കി. ഇതു പ്രകാരം 12.62 കോടി രൂപയ്ക്ക് പകരം 16.10 കോടി രൂപയുടെ പുതുക്കിയ ഫണ്ടിങ് അനുമതി നൽകിയതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു.
ആശങ്കകൾ പരിഹരിച്ചു, ഇനി ഭൂമി ഏറ്റെടുക്കാം
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കാനും തെറ്റിദ്ധാരണ നീക്കാനും എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് നടത്തിയ പലവിധ അനുനയ നീക്കങ്ങൾ വിജയം കണ്ടു. റവന്യു അധികൃതർ പദ്ധതിക്ക് ആവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ വില നിർണയം നടത്തുന്നതിന്റെ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. വില നിശ്ചയിച്ച് ഭൂവുടമകളിൽ നിന്നും സ്ഥലം ലഭ്യമാകുന്നതോടെ തടസ്സങ്ങളില്ലാതെ ബൈപാസ് നിർമാണം ഉടൻതന്നെ തുടങ്ങാനാവുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. . സാമൂഹികാഘാത പഠനവും വിദഗ്ധ സമിതി റിപ്പോർട്ടും ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ആദ്യം 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കാൻ ഉദ്ദേശിച്ചത്. പിന്നീടത് 13.60 മീറ്റർ വീതിയായി.
ഇവിടെ സ്ഥലം വിറ്റാലും വാങ്ങാൻ ആളില്ല
ഓരാടംപാലം–മാനത്തുമംഗലം ബൈപാസിനു വേണ്ടി സർവേ നടത്തി അതിർത്തി കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളും സമീപ പ്രദേശങ്ങളും വലിയ തോതിലുള്ള വികസന മുരടിപ്പാണ്. പതിറ്റാണ്ടു കഴിഞ്ഞിട്ടും വരാത്ത പദ്ധതിയുടെ പേരിൽ ഭൂമി കൈമാറ്റം ചെയ്യാനോ മറ്റ് ക്രയവിക്രയങ്ങൾക്കോ സാധിക്കാത്ത പ്രതിസന്ധിയിലാണ്. അതേ സമയം ഇവിടങ്ങളിൽ വളരെ കുറഞ്ഞ വിലയ്ക്ക് റിയൽ എസ്റ്റേറ്റ് സംഘങ്ങൾ രണ്ടു കയ്യും നീട്ടി ഭൂമി വാങ്ങാൻ കാത്തിരിപ്പുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി തന്റെ വീടിന് അറ്റകുറ്റപ്പണികളോ പെയിന്റിങ്ങോ നടത്തിയിട്ടില്ലെന്ന് ബൈപാസ് പദ്ധതിയിൽ വീട് നഷ്ടപ്പെടുമെന്ന് ആശങ്കയുള്ള നാട്ടുകാരൻ പറഞ്ഞു. വീട് എന്നെങ്കിലും പദ്ധതിക്കായി പൊളിക്കേണ്ടി വന്നാൽ ഇപ്പോൾ ചെലവാക്കുന്ന പണം കൂടി നഷ്ടപ്പെടുത്തിയിട്ട് എന്തുകാര്യമെന്നാണ് ചോദിക്കുന്നത്. നാളെ: ദേശീയപാതയിലെ കുരുക്കിന് ശമനമുണ്ടാക്കാം,അധികൃതർ ആർജവത്തോടെ ഇടപെടണം.