
തലയാട് ബൈപാസ്: 66 വർഷം മുൻപ് വാഹന സർവീസ് ഉണ്ടായിരുന്ന പാത ഇപ്പോഴും മൺറോഡ്!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരാച്ചുണ്ട് ∙ കക്കയം ജലവൈദ്യുത പദ്ധതിയുടെ ആരംഭത്തിൽ 66 വർഷം മുൻപ് വാഹനം സർവീസ് നടത്തിയിരുന്ന 8 മീറ്റർ വീതിയുള്ള 27–ാം മൈൽ – തലയാട് ബൈപാസ് റോഡ് അവഗണനയുടെ ആറര പതിറ്റാണ്ട് പിന്നിടുന്നു.പനങ്ങാട് പഞ്ചായത്തിലെ 4–ാം വാർഡിലൂടെയുള്ള ഈ ബൈപാസ് പാത നവീകരിക്കാതെ ഇപ്പോഴും മൺറോഡാണ്. 27–ാം മൈലിൽ കുരിശുപള്ളിയുടെ സമീപത്ത് നിന്നും 2.5 കിലോമീറ്റർ ഈ റോഡിലൂടെ സഞ്ചരിച്ചാൽ തലയാട് എത്തിച്ചേരാൻ സാധിക്കും. തലയാട് നിന്നും 800 മീറ്റർ ദൂരം പാത നവീകരിച്ചതാണ്. ബാക്കിയുള്ള 1.7 കിലോമീറ്റർ ഇപ്പോഴും മൺപാതയാണ്.ബൈപാസ് പാത നവീകരണ പ്രവൃത്തി നീണ്ടതോടെ ഈ പ്രദേശത്തു നിന്നും ഒട്ടേറെ കുടുംബങ്ങൾ താമസം മാറ്റിയിട്ടുണ്ട്. പാതയോരത്തെ 25ഓളം കുടുംബങ്ങൾ ഇപ്പോൾ യാത്രയ്ക്ക് ആശ്രയിക്കുന്നതും ഈ പാതയെയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള തലയാട് – കക്കയം റോഡിൽ 27ാം മൈൽ മുതൽ തലയാട് വരെയുള്ള പ്രധാന പാതയോരത്ത് മഴക്കാലത്ത് മണ്ണിടിച്ചിൽ പതിവാണ്. മണ്ണിടിയുമ്പോൾ വാഹനഗതാഗതം മുടങ്ങുകയും ചെയ്യാറുണ്ട്. ഈ സമയത്ത് ഈ ബൈപാസ് റോഡ് പൂർത്തിയായാൽ ഗതാഗത സൗകര്യമാകും. 2017ൽ മണ്ണിടിച്ചിൽ സംഭവിച്ചപ്പോൾ കലക്ടർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് ബൈപാസ് റോഡിന് ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.28ാം മൈൽ – തലയാട് റീച്ചിൽ മലയോര ഹൈവേ പ്രവൃത്തി പുരോഗമിക്കുകയാണ്. മലയോര ഹൈവേ നിർമിച്ചാലും പ്രധാന റോഡിൽ പാതയോരം ഇടിയാൻ സാധ്യതയുള്ളതിനാൽ വീണ്ടും ഗതാഗത പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.കക്കയം – തലയാട് പ്രധാന റോഡരിക് ഇടിയുമ്പോൾ കക്കയം, കരിയാത്തുംപാറ, കല്ലാനോട് പ്രദേശവാസികൾ തലയാട്, കട്ടിപ്പാറ, താമരശ്ശേരി, എസ്റ്റേറ്റ്മുക്ക് ഭാഗത്തേക്കു സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കല്ലാനോട് നിന്നും സ്കൂൾ ബസ് ഉൾപ്പെടെ സഞ്ചരിക്കുന്ന മേഖലയിലാണ് മഴക്കാലത്ത് മണ്ണിടിച്ചിലിൽ ഗതാഗത തടസ്സം നേരിടുന്നത്. കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ വിനോദ സഞ്ചാരികളും ഈ റൂട്ടിനെയാണു ആശ്രയിക്കുന്നത്.കൂരാച്ചുണ്ട്, പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡിനെ ത്രിതല പഞ്ചായത്തുകളും അവഗണിക്കുകയാണ്. ജില്ലാ പഞ്ചായത്ത്, എംപി, എംഎൽഎ ഫണ്ട് അനുവദിച്ചാലും റോഡ് പൂർത്തിയാക്കാൻ കഴിയും. ബൈപാസ് പാതയ്ക്ക് നബാർഡ് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പനങ്ങാട് പഞ്ചായത്ത് മെംബർ ലാലി രാജു അറിയിച്ചു.