
ലഹരിയ്ക്കെതിരെ യുവ കേരളത്തിന്റെ പോരാട്ടം; ആസിഫ് അലി ഗുഡ്വിൽ അംബാസഡർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ കേരളത്തിൽ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി, ഡി-പോൾ എജ്യുക്കേഷൻ ട്രസ്റ്റിന്റെ ഡി-സ്റ്റാർട്ട് ഡി-പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളജിന്റെ നേതൃത്വത്തിൽ ഒരുവർഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാംപെയിൻ ആരംഭിച്ചു.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’ പദ്ധതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിക്കു ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരിപാടി പ്രഖ്യാപിച്ചത്. നടൻ ആസിഫ് അലി ക്യാംപെയ്ന്റെ ഗുഡ്വിൽ അംബാസഡറാകും. ആസിഫ് അലിയോടൊപ്പം മറ്റ് ചലച്ചിത്ര പ്രവർത്തകരും സംഗീത സംവിധായകരും സമൂഹ മാധ്യമങ്ങളിൽ ഏറെ സ്വാധീനമുള്ള ഇൻഫ്ലുവൻസേഴ്സും ഈ ഉദ്യമത്തിൽ പങ്കുചേരും.
ഡി-പോൾ പ്രിൻസിപ്പൽ ഫാദർ ജോൺ മംഗലത്ത് ഡയറക്ടറായും പ്രശസ്ത ചലച്ചിത്ര-പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ ക്രിയേറ്റിവ് പ്രോജക്ട് ഡയറക്ടറായുമാണ് ക്യാംപെയ്നു തുടക്കമാകുന്നത്. മാനേജ്മെന്റ് വിദഗ്ധൻ ടോമി ജോസഫാണ് പ്രോജക്ട് കൺസൽട്ടന്റ് ലഹരി കടത്തും ഉപയോഗവും കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ശക്തമായ ഇടപെടൽ. ക്യാംപസിന്റെ പശ്ചാത്തലത്തിൽ ആസിഫ് അലി പ്രധാന കഥാപാത്രമായ ലഹരിവിരുദ്ധ പരസ്യചിത്രം കേരളത്തിലെ എല്ലാ ക്യാംപസുകളിലും ഒരേ ദിവസം പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനൊപ്പം, ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടിക്കും തുടക്കം കുറിക്കും. തുടർന്ന്, എല്ലാ ക്യാംപസുകളിലും എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത പരിപാടികൾ സംഘടിപ്പിക്കും.
യുവജനങ്ങൾക്ക് ലഹരിയുടെ വിപത്തുകൾ സ്വയം മനസ്സിലാക്കാൻ സഹായിക്കുന്നതിന് മ്യൂസിക് ബാൻഡ് മത്സരം, ഫ്ലാഷ് മോബ് മത്സരം, റീൽസ് മത്സരം, ഗ്രാഫിറ്റി വാൾ കോംപറ്റീഷൻ തുടങ്ങിയവയും വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
ലഹരി വിമുക്ത ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും റോഡ് ഷോ ഉണ്ടാകും. ഈ റോഡ് ഷോയുടെ ഭാഗമായി, ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ ക്യാംപെയ്ന്റെ ഭാഗമാകാൻ ഡിജിറ്റൽ വാളിൽ ഒപ്പ് രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും.