
കുന്ന്യോറമല പറയുന്നത്: വികസനം വേണം പക്ഷേ ഞങ്ങൾക്കും പറയാനുള്ളത് കേൾക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്ന്യോറമല ∙ ദേശീയപാതയുടെ വികസനത്തിനെതിരല്ലെന്നും, അശാസ്ത്രീയമായ നിർമാണത്തിനെതിരെയാണു പ്രതിഷേധമെന്നും ആവർത്തിക്കുന്നു, സമരരംഗത്തുള്ള നാട്ടുകാർ. ഇവിടെ 35 മീറ്ററോളം ആഴത്തിൽ കുത്തനെയാണു കുഴിച്ചതെന്നു വ്യക്തമാണ്. പടിഞ്ഞാറു ഭാഗത്ത് കുഴിച്ച ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പി കെട്ടിവച്ചിട്ടുണ്ട്. കിഴക്കു ഭാഗത്താകട്ടെ, ഒന്നും ചെയ്തിട്ടില്ല. ഏതു നിമിഷവും ഇടിഞ്ഞു വീഴാൻ പാകത്തിൽ കുന്നിന്റെ മുകൾ ഭാഗം തള്ളി നിൽക്കുന്നുണ്ടു താനും. വശങ്ങളിൽ കമ്പി കെട്ടി പേരിനു കോൺക്രീറ്റ് ചെയ്താൽ പോരെന്നും കോൺക്രീറ്റ് മതിൽ തന്നെ വേണമെന്നുമാണു നാട്ടുകാരുടെ നിലപാട്.
ചെരിവു കൂട്ടി കുഴിച്ചിരുന്നുവെങ്കിൽ മണ്ണിടിച്ചിൽ ഭീഷണി കുറയുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മണ്ണിടിച്ചിൽ തടയാനായി പലേടത്തും സോയിൽ നെയിലിങ്ങും ഭൂഗർഭജലം പുറത്തേക്ക് ഒഴുക്കിവിടാൻ പ്ലാസ്റ്റിക് പൈപ്പുകൾ പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതു സുരക്ഷിതമല്ലെന്നും മണ്ണിടിയുമെന്നുറപ്പാണെന്നും സമരസമിതി ചെയർപഴ്സൻ കെ.എം.സുമതി പറഞ്ഞു. സോയിൽ നെയിലിങ് ചെയ്യുന്നതോടെ ഈ ഭാഗത്തെ മണ്ണ് കൂടുതൽ ഇളകാനാണു സാധ്യത. കോൺക്രീറ്റ് മതിൽ പണിയുകയാണു വേണ്ടതെന്നും സുമതി ആവശ്യപ്പെട്ടു.
ഏറ്റവും മുകളിലും അടിഭാഗത്തും തീർത്തും ഉറപ്പില്ലാത്ത മണ്ണായതിനാൽ, മഴക്കാലത്ത് മണ്ണിടിയുമെന്ന് ഉറപ്പാണെന്നു മുൻ നഗരസഭാംഗം ടി.പി.രാംദാസ് പറഞ്ഞു. ‘കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞിരുന്നു. റോഡിനോടു ചേർന്ന്, ഇരുവശവും കുന്നിനു മുകളിലുള്ള പല വീടുകളിലും ചുമരുകൾ വിണ്ടുപോയി–’ രാംദാസ് പറഞ്ഞു. കാസർകോട് ചെറുവത്തൂരിൽ ദേശീയപാതയ്ക്കായി കുന്നിടിച്ച ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞ് ഒരാൾ മരിച്ച സംഭവം, കുന്ന്യോറമലക്കാരുടെ ആശങ്കകൾ അസ്ഥാനത്തല്ലെന്നു തെളിയിക്കുന്നു. കോൺക്രീറ്റ് മതിൽ പോലും എത്ര സുരക്ഷിതമാണെന്ന ചോദ്യവും ചെറുവത്തൂർ അപകടം ഉയർത്തുന്നു.
പാതയുടെ ഏറ്റവും അരികിലുള്ളവരുടെ ഭൂമി കൂടി ഏറ്റെടുത്ത്, ഇരുഭാഗത്തും ചെരിവു കൂട്ടുകയാണു ഫലപ്രദമെന്നു നാട്ടുകാർ പറയുന്നതും ഇക്കാരണത്താലാണ്. പടിഞ്ഞാറു ഭാഗത്തു മലമുകളിലേക്കു താൽക്കാലികമായുണ്ടാക്കിയ റോഡിനു വീതി കുറവാണെന്നു മാത്രമല്ല, കൈവരിയോ ചെറിയ മതിലോ ഇല്ലാത്തത് അപകട ഭീഷണിയുയർത്തുന്നുമുണ്ട്. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കു മീതെ മണ്ണിടിഞ്ഞു വീണ് അപകടമുണ്ടായേക്കാമെന്നും സംയുക്ത സമരസമിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നു. കലക്ടർ, എംഎൽഎ, എംപി തുടങ്ങിയവർക്കെല്ലാം നാട്ടുകാർ പരാതി നൽകിയിരുന്നു.
പക്ഷേ, നടപടിയുണ്ടായില്ല. നിർമാണക്കമ്പനിയുടെ ചുമലിലിട്ട് ദേശീയപാത അതോറിറ്റി കൈകഴുകുകയാണെന്നു നാട്ടുകാർ പറയുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് കുന്ന്യോറമലയിലെ പ്രശ്നങ്ങളെക്കുറിച്ചു പറയേണ്ടതെന്നാണു നിർമാണക്കമ്പനി ഉദ്യോഗസ്ഥന്റെ പ്രതികരണം. കുന്ന്യോറമലയുടെ ആശങ്കകൾക്ക് അടിവരയിടുന്നു, മടപ്പള്ളിയിലും മുക്കാളിയിലും മൂരാട് പാലത്തിനു സമീപത്തും കഴിഞ്ഞ മഴക്കാലത്തുണ്ടായ മണ്ണിടിച്ചിൽ. എന്തെങ്കിലും പരിഹാര നടപടികൾ ഇവിടങ്ങളിലുണ്ടായോ? അതേക്കുറിച്ചു നാളെ.
ചർച്ച അലസി; സമരം തുടരും വാഹനങ്ങൾ തടയുന്ന കാര്യത്തിൽ തീരുമാനമായില്ല
കുന്ന്യോറമല സംയുക്തസമരസമിതി അംഗങ്ങളും പൊലീസും തമ്മിൽ ഇന്നലെ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിർമാണ ഭൂമിയിൽ സമരം തുടരുമെന്നും എന്നാൽ വാഹനങ്ങൾ തടഞ്ഞുള്ള സമരം വേണോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സമിതി നേതാക്കൾ അറിയിച്ചു. അപകടാവസ്ഥയിലുള്ള വീടുകൾ ഏറ്റെടുക്കുക, ഗതാഗത സൗകര്യം പുനഃസ്ഥാപിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.