
ആശങ്ക, ജാഗ്രത: തീപിടിച്ച ‘വാൻ ഹയി 503’ ചരക്കു കപ്പൽ ബേപ്പൂരിൽനിന്ന് 88 നോട്ടിക്കൽ മൈൽ അകലെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ബേപ്പൂരിൽ നിന്നു 88 നോട്ടിക്കൽ മൈൽ അകലെ ‘വാൻ ഹയി 503’ ചരക്കു കപ്പലിൽ തീപിടിച്ച സംഭവത്തിൽ ജില്ലയുടെ തീരത്ത് ആശങ്ക അകറ്റാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടികളെടുത്തു.കണ്ണൂരിലേക്കു ഏകദേശം 44 നോട്ടിക്കൽ മൈൽ ദൂരവും തൊട്ടടുത്ത എമിഗ്രേഷൻ തുറമുഖമായ മംഗളൂരുവിലേക്കു 65 നോട്ടിക്കൽ മൈൽ ദൂരത്തുമാണ് കപ്പൽ. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നു രക്ഷപ്പെട്ടവരെ കേരളതീരത്തു എത്തിക്കാൻ സാധ്യത ഉണ്ടെങ്കിൽ തീരദേശത്തെ തുറമുഖങ്ങളും ആശുപത്രിയും പൊലീസ്, ഫിഷറീസ് സംവിധാനവും ജാഗ്രത പാലിക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകിയിരുന്നു.
∙ ജില്ലയിൽ ജാഗ്രത
കപ്പലിൽ 22 ജീവനക്കാരുണ്ട്. പരുക്കേറ്റ 5 പേരിൽ 2 പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്. 10 പേർ ലൈഫ് ബോട്ടിലും 8 പേർ ലൈഫ് റാഫ്റ്റിലും സുരക്ഷിതരാണ്. ഇവർ ചികിത്സാർഥം വടക്കൻ തീരത്തോ ബേപ്പൂരിലോ എത്തുമെന്ന നിഗമനത്തിലാണ് സുരക്ഷയും ജാഗ്രതയും ഏർപ്പെടുത്തിയത്.കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നർ ഒഴുകി തീരത്തെത്തിയാൽ പാലിക്കേണ്ട മുന്നൊരുക്കം നടപ്പാക്കിയിട്ടുണ്ട്.
∙ മുന്നൊരുക്കങ്ങൾ
ബേപ്പൂർ പോർട്ട്: കപ്പലിൽനിന്നു രക്ഷപ്പെട്ടവരെയും പരുക്കേറ്റെന്നു പറയുന്നവരെയും കോഴിക്കോട് എത്തിക്കാൻ സാധ്യതയില്ല. എങ്കിലും ജാഗ്രതാ നിർദേശത്തെ തുടർന്നു അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കാൻ ആംബുലൻസ് ഒരുക്കി. കോസ്റ്റ് ഗാർഡിൽ നിന്ന് ഒരു കപ്പൽ സംഭവ സ്ഥലത്തേക്ക് എത്തിച്ചു.ആശുപത്രികൾ: അരയിടത്തുപാലം, മാങ്കാവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി. അടിയന്തര ചികിത്സയ്ക്ക് സാഹചര്യം ഒരുക്കി. ഗവ.മെഡിക്കൽ കോളജ് അത്യാഹിത വിഭാഗവും മറ്റ് അനുബന്ധ അടിയന്തര വിഭാഗങ്ങളും ഏതു സാഹചര്യവും നേരിടുന്നതിനു ഒരുക്കി.കണ്ടെയ്നർ: കപ്പലപകടത്തെ തുടർന്ന് കടലിൽ വീണ കണ്ടെയ്നർ കടലിൽ ഒഴുകി ജില്ലയുടെ തീരത്ത് എത്താൻ സാധ്യത കണക്കിലെടുത്ത് എലത്തൂർ, ബേപ്പൂർ, വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലും കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലും സുരക്ഷാ നിർദേശം നൽകി.കടലിൽ ഏതെങ്കിലും അജ്ഞാത വസ്തുക്കൾ കണ്ടെത്തിയാൽ കടൽ ജാഗ്രതാ സമിതിയെ അറിയിക്കണം. സമിതി അംഗങ്ങൾ പൊലീസിനു വിവരം കൈമാറും. റൂറൽ ജില്ലയിൽ അഴീക്കൽ മുതൽ കൊയിലാണ്ടി വരെ സുരക്ഷക്ക് പൊലീസിനു നിർദേശം നൽകി.കടലിൽ നിലവിൽ ഒഴുക്ക് വടക്കുനിന്നു തെക്കോട്ടേയ്ക്കുള്ള സാഹചര്യത്തിൽ കണ്ടെയ്നറുകൾ തെക്കൻ ജില്ലകളുടെ തീരത്ത് എത്താനാണ് സാധ്യതയെന്നു സ്ഥിരം കടലിൽ പോകുന്ന തൊഴിലാളികൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.
∙ എമിഗ്രേഷൻ തടസ്സം
കപ്പലിലെ തൊഴിലാളികൾ വിദേശികളായ സാഹചര്യത്തിൽ കേരള തീരത്ത് എത്തിയാൽ എമിഗ്രേഷൻ നടപടികൾക്കു തടസ്സമുണ്ടെന്നാണ് പൊലീസ് പറയുന്നത്.ഈ സാഹചര്യത്തിൽ പരുക്കേറ്റവരും രക്ഷപ്പെട്ടവരും മംഗളൂരു തുറമുഖത്ത് എത്താനാണ് സാധ്യത എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.