
ആത്മഹത്യ വർധിക്കുന്നു; ആദിവാസി യുവാവിന്റെ ദുരൂഹ മരണം: സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കിട്ടപാറ ∙ പഞ്ചായത്തിലെ മുതുകാട് കുളത്തൂർ ആദിവാസി ഉന്നതിയിൽ ആത്മഹത്യ വർധിക്കുന്നതിൽ സംശയം വർധിക്കുന്നു. കഴിഞ്ഞ ദിവസമാണ് കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെ (17) ബന്ധുവീട്ടിലെ ജനലിൽ കാൽ നിലത്തുകുത്തിയ നിലയിൽ തൂങ്ങിമരിച്ചതായി കണ്ടത്.കഴിഞ്ഞ മേയ് 20ന് ബിനുവിന്റെ ജ്യേഷ്ഠൻ വിപിൻ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. ബിനുവിന്റെ അമ്മ റീനയും സഹോദരൻ അനുവും 5 വർഷം മുൻപ് വീട്ടിൽ തൂങ്ങി മരിച്ചതിലും സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിൽസന്റെ മറ്റൊരു മകനായ സുനിലാണു അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെ സുനിൽ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിച്ചുവരുകയാണ്.ഉന്നതി നിവാസിയായ മണിച്ചേരി ദാമോദരനും 2 മാസം മുൻപ് മരിച്ചിരുന്നു. തുടർച്ചയായി ഉന്നതിയിൽ മരണം സംഭവിക്കുന്നതിൽ സംശയം ഉയരുന്നുണ്ട്. ലഹരി വസ്തുക്കളുടെ അമിതമായ ഉപയോഗമാണു മരണത്തിനു കാരണമാകുന്നത്.മദ്യം സുലഭമായി ലഭിക്കുന്നതും നിരന്തരം കലഹത്തിനു ഇടയാക്കുന്നുണ്ട്. ബിനുവിന്റെ മരണം കൊലപാതകമാണെന്നു നാട്ടുകാർ സംശയിക്കുന്നു. ബഹളവും, അടിപിടിയും ഉന്നതിയിൽ നിത്യസംഭവമായിട്ടും ട്രൈബൽ വകുപ്പ് പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും ആരോപണം ഉയർന്നു.
ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
ചക്കിട്ടപാറ ∙ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുളത്തൂർ ബിനുവിന്റെ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക് സംഘം പരിശോധനയ്ക്കു ശേഷമേ മൃതദേഹം തുടർ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു.ശനിയാഴ്ച രാവിലെ കോഴിക്കോട് ഫൊറൻസിക് സംഘം, പേരാമ്പ്ര ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധ സംഘവും ഉന്നതിയിൽ മരിച്ച വീട്ടിലും പരിസരത്തും പരിശോധന നടത്തി.എസ്പിയുടെ നിർദേശ പ്രകാരം കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി, പേരാമ്പ്ര ഡിവൈഎസ്പി സുനിൽ കുമാർ, പെരുവണ്ണാമൂഴി എസ്എച്ച്ഒ അജിത്ത് കുമാർ, എസ്ഐ ജിതിൻ വാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലം സന്ദർശിച്ചു കൂടുതൽ അന്വേഷണം നടത്തി. പെരുവണ്ണാമൂഴി ഇൻസ്പെക്ടർ അജിത്ത് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
പ്രശ്നമായി ലഹരി വസ്തുക്കളുടെ അമിത ഉപയോഗം
ചക്കിട്ടപാറ ∙ ലഹരി വസ്തുക്കളുടെ അമിത ഉപയോഗമാണ് ഉന്നതി നിവാസികൾ തമ്മിൽ സംഘട്ടനങ്ങൾക്കും പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്. മദ്യം ഉന്നതിയിൽ യഥേഷ്ടം ഒഴുകുന്നുണ്ട്. ഉന്നതി നിവാസികളെ ഉപയോഗപ്പെടുത്തി ഏജൻസികളും പ്രവർത്തിക്കുന്നതായി പറയുന്നു.ട്രൈബൽ, പൊലീസ്, എക്സൈസ് വകുപ്പുകൾ ഉന്നതിയിലെ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്നു നാട്ടുകാർ പറയുന്നു.അധികൃതരുടെ അവഗണനയാണ് ഉന്നതിയിൽ ആത്മഹത്യകൾ പെരുകാൻ കാരണമാകുന്നത്. ഉന്നതി നിവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കേണ്ട പട്ടികവർഗ വകുപ്പ് തിരിഞ്ഞു നോക്കാറില്ലെന്നും ആരോപണമുണ്ട്.
പൊലീസ് ഔട്ട് പോസ്റ്റ് വേണം
ചക്കിട്ടപാറ ∙ ഉന്നതിയിൽ ദുരൂഹ മരണം വർധിക്കുന്ന സാഹചര്യത്തിൽ ഉന്നതി ഭാഗത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ആവശ്യപ്പെട്ടു.ഉന്നതിയിൽ ദുരൂഹ മരണങ്ങൾ വർധിച്ചിട്ടും പട്ടികവർഗ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാൻ പോലും തയാറാകാത്തതിൽ പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് പ്രതിഷേധിച്ചു. ഉന്നതിയിലെ പ്രശ്നത്തിനു പ്രധാന കാരണം മദ്യവും ലഹരി വസ്തുക്കളാണെന്നും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും ഊരുമൂപ്പൻ ബാലൻ തൂവക്കടവ് പറഞ്ഞു. ഉന്നതിയിലെ പ്രശ്നങ്ങളിൽ പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.