
രാമനാട്ടുകര–എയർപോർട്ട് റോഡ് 4 വരിയാക്കൽ: ഡിപിആർ തയാറാക്കാൻ കേന്ദ്രാനുമതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമനാട്ടുകര ∙ ദേശീയപാതയെ കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രാമനാട്ടുകര–എയർപോർട്ട് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് കേന്ദ്രാനുമതി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ.മുഹമ്മദ് റിയാസും നടത്തിയ ചർച്ചയിലാണ് തീരുമാനം.
രാമനാട്ടുകര ബൈപാസ് ജംക്ഷൻ മുതൽ കൊണ്ടോട്ടി കൊളത്തൂർ ജംക്ഷൻ വരെയുള്ള 10.2 കിലോമീറ്റർ പാത 24 മീറ്റർ വീതിയിൽ വികസിപ്പിക്കാനാണു പദ്ധതി. ഇതിനു 12 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. നാലുവരിപ്പാതയുടെ ഡിപിആർ തയാറാക്കുന്നതിനു മുന്നോടിയായി അലൈൻമെന്റ്, സാധ്യതാ പഠനം എന്നിവ നടത്തുന്നതിനു സംസ്ഥാന സർക്കാർ 33.70 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ തയാറാക്കിയ പ്രാഥമിക പഠന റിപ്പോർട്ട് പ്രകാരം ഡിവൈഡർ, നടപ്പാത, ഓട, ബസ് ബേ, വിശ്രമകേന്ദ്രം, ശുചിമുറി കോംപ്ലക്സ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ റോഡ് വികസനമാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി നോഡൽ ഓഫിസറായി കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
എയർപോർട്ട് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാൻ നേരത്തേ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു. എന്നാൽ എൻഎച്ച്എഐ തയാറാക്കിയ നിർദിഷ്ട ഗ്രീൻഫീൽഡ് പാത അലൈൻമെന്റിൽ കരിപ്പൂർ മുതൽ രാമനാട്ടുകര വരെയുള്ള ഭാഗം ഉൾപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള റോഡ് വികസനത്തിന് പ്രത്യേക പദ്ധതിക്ക് കേന്ദ്രാനുമതി തേടിയത്.