
വെള്ളം വെള്ളം സർവത്ര; കുമരകം മേഖലയിൽ ജനനിരപ്പ് ഉയർന്നു, ജനജീവിതം കൂടുതൽ ദുസ്സഹം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയർന്നതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പരിസരത്തും ഗ്രാമീണ റോഡുകളിലും വെള്ളമായതോടെ വീടിനു പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാതെ ജനം വിഷമിക്കുന്നു. കഴിഞ്ഞ 3 ദിവസമായി ഈ മേഖലയിലുള്ളവർ ദുരിതത്തിലാണ് ജലനിരപ്പ് ഇനിയും ഉയർന്നാൽ കുമരകം, തിരുവാർപ്പ് അയ്മനം മേഖലയിലെ കൂടുതൽ കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റേണ്ടി വരും.
കുമരകം റോഡിൽ ജലനിരപ്പ് ഉയർന്നതോടെ ചെറിയ ബസുകളുടെ സർവീസ് ഇന്നലെ ഉച്ചകഴിഞ്ഞു നിർത്തി. വലിയ ബസുകൾ സർവീസ് നടത്തുന്നുണ്ടായിരുന്നു. തിരുവാർപ്പ് മാലിയിൽ ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് ഒരു വീട്ടിൽ നിന്ന് വയോധികയെ അഗ്നിരക്ഷാ സേനയെത്തി ബന്ധുവീട്ടിലേക്കു മാറ്റി. തിരുവാർപ്പ് വയോജന ക്ലബ്ബിനു സമീപം പുളി മരം വീണ് ഈ ഭാഗത്ത് വൈദ്യുതി മുടങ്ങി. കാഞ്ഞിരം, കിളിരൂർ, ചെങ്ങളം കുമ്മനം പ്രദേശങ്ങളിൽ വെള്ളം കയറി.
അയ്മനം പഞ്ചായത്തിലെ പരിപ്പ്, പുലിക്കുട്ടിശേരി, കരീമഠം, വല്യാട്, ഐക്കരമാലി തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിലായി. കുമരകം വടക്കത്ത്, ആശാരിശേരി ഭാഗത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. പൊങ്ങലക്കരി പ്രദേശത്തെ നൂറിലേറെ വീട്ടുകാർ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നു.
കവണാറ്റിൻകര ആറ്റുചിറ ഭാഗത്തും വെള്ളപ്പൊക്കമായി. പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞ് താമസ സ്ഥലത്തേക്ക് എത്തുകയാണ്. കരീമഠം ഗുരുമന്ദിരത്തിന്റെ നടപ്പന്തൽ ഭാഗത്ത് വെള്ളം കയറി. കൊല്ലകരി, ഇടവട്ടം പ്രദേശത്തും വെള്ളം കയറി. ഇവിടത്തെ തുരുത്തുകളിൽ താമസിക്കുന്നവർക്കു വീടിനു പുറത്ത് ഇറങ്ങണമെങ്കിൽ വള്ളം വേണ്ട അവസ്ഥയാണ്.