
എംജിയിലെ ‘പാടലീപുത്രം’ കയ്യേറി എസ്എഫ്ഐ; ഹോസ്റ്റലുകളിലും അനധികൃത താമസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ എംജി സർവകലാശാലയുടെ 6 ഹോസ്റ്റലുകളിലും അനധികൃത താമസം. ഇവരിലേറെയും എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പരാതി. സർവകലാശാലയുടെ മറ്റൊരു കെട്ടിടം കയ്യടക്കി എസ്എഫ്ഐ സ്വന്തം ഹോസ്റ്റലാക്കി. ഇവിടെ മറ്റാർക്കും പ്രവേശനമില്ല. ഈ കെട്ടിടത്തിനു വാടക നൽകുന്നുമില്ല. ഇതിനെതിരെ ഗവർണർക്കും സർവകലാശാല വൈസ് ചാൻസലർക്കും കെഎസ്യു ജില്ലാ കമ്മിറ്റി പരാതി നൽകി. ഹോസ്റ്റൽ സൗകര്യം ലഭിക്കാതെ ഒട്ടേറെ വിദ്യാർഥികൾ വൻവാടക നൽകി സ്വകാര്യ ഹോസ്റ്റലുകളിലും മറ്റും താമസിക്കുമ്പോഴാണ് ഈ കയ്യേറ്റം. എംജി ക്യാംപസിനു സമീപത്ത് സർവകലാശാലയുടെ സ്ഥലത്താണ് ഔദ്യോഗിക ഹോസ്റ്റലുകൾ.
ഇതിനു സമീപത്തു തന്നെയുള്ള, ഹോസ്റ്റൽ പട്ടികയിൽ ഇല്ലാത്ത സർവകലാശാലയുടെ ‘പാടലീപുത്രം’ എന്ന കെട്ടിടമാണ് എസ്എഫ്ഐ കയ്യേറിയത്. ഇവിടെനിന്നു വിദ്യാർഥികളെ ഒഴിപ്പിച്ച് കെട്ടിടം സർവകലാശാല വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് റജിസ്ട്രാർക്ക് പരാതി നൽകിയതിനാണ് കഴിഞ്ഞ ദിവസം കെഎസ്യു യൂണിറ്റ് ജനറൽ സെക്രട്ടറി ബേസിൽ ജോളിയെ ആക്രമിച്ചത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേസിലിനെ താമസിക്കുന്ന ഹോസ്റ്റൽ മുറിയിലേക്ക് മാറ്റി.
ക്യാംപസിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിയാണ് ബേസിൽ.
സർവകലാശാലയുടെ 6 ഹോസ്റ്റലുകളിൽ രണ്ടെണ്ണം ഗവേഷണ വിദ്യാർഥികൾക്കും മറ്റുള്ളത് ബിരുദ– പിജി വിദ്യാർഥികൾക്കുമാണ്. ഇതിനു മിതമായ ഫീസ് ഈടാക്കാറുണ്ട്. ഹോസ്റ്റൽ ഓഫിസ് സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ്. ഹോസ്റ്റലുകളിൽ, അവിടെ താമസിക്കുന്ന വിദ്യാർഥികളിൽ ഒരാളെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
ഔദ്യോഗിക ഹോസ്റ്റലുകളിൽ മുറികൾ ഒഴിവുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും ഒരു മുറിയിൽ എട്ടും പത്തും വിദ്യാർഥികൾ തിങ്ങിപ്പാർക്കുകയാണെന്നു കെഎസ്യു യൂണിറ്റ് പ്രസിഡന്റ് വി.അബ്ദുൽ മജീദ് പറഞ്ഞു. കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാമാണ് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയത്. മുൻപ് ഗെസ്റ്റ് റൂമുകളായി നൽകിയിരുന്ന കെട്ടിടം സംബന്ധിച്ചാണ് പരാതിയെന്നും അന്വേഷണം നടത്തുമെന്നുമാണ് സർവകലാശാലാ അധികൃതരുടെ വിശദീകരണം.
ഹോസ്റ്റലുകളിൽ ഇങ്ങനെ
സ്റ്റുഡന്റ്സ് ഹോസ്റ്റലുകളുടെ പേര്, ആകെ മുറികൾ, താമസിക്കാവുന്നവരുടെ എണ്ണം, നിലവിൽ താമസിക്കുന്നവർ എന്ന ക്രമത്തിൽ. (വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ ഡിസംബർ 16നു വിദ്യാർഥികൾക്കു ലഭിച്ച കണക്ക്.)
കബനി – 24, 132, 106.
നിള – 22, 123, 102.
ചന്ദ്രഗിരി – 23, 67, 67.
മീനച്ചിൽ– 33, 102, 95.
പല്ലന– 84, 118, 74.
സൈരന്ധ്രി – 49, 92, 88.