
കോട്ടയം ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് സിഎംഎസ് കോളജിൽ അഞ്ചര മണിക്കൂർ നീണ്ടു നിന്ന കനത്ത സംഘർഷം. വൈകിട്ട് നാലിന് ആരംഭിച്ച സംഘർഷം വിവിധ തലങ്ങളിൽ നടന്ന ചർച്ചകളെ തുടർന്നു രാത്രി 9.40നാണ് അവസാനിച്ചത്.
വോട്ടെണ്ണൽ അടക്കം എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം സംഘർഷത്തിന്റെ സാഹചര്യത്തിൽ ഉടൻ പുറത്തു വിടേണ്ടെന്ന പൊലീസ് നിർദേശം ഇരു വിഭാഗവും അംഗീകരിച്ചു.
ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും.പരാജയഭീതിയെത്തുടർന്ന് എസ്എഫ്ഐ അക്രമം നടത്തുകയായിരുന്നെന്നു കെഎസ്യു ആരോപിച്ചു. തിരഞ്ഞെടുപ്പ് കെഎസ്യു അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് എസ്എഫ്ഐ ആരോപണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ,
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി.തോമസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റെജി സക്കറിയ തുടങ്ങിയ നേതാക്കൾ ക്യാംപിൽ എത്തി വിവിധ റൗണ്ടുകളായി നടത്തിയ ചർച്ചകളെ തുടർന്നാണു രാത്രിയോടെ സംഘർഷത്തിന് അയവ് വന്നത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ക്യാംപസിൽ എത്തി.
ഇരു വിഭാഗത്തെ വിവിധ നേതാക്കൾക്കും പ്രവർത്തകർക്കും പരുക്കുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു.
തല്ല്, ഏറ്, അടി
സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടു കാലത്തെ എസ്എഫ്ഐ മേധാവിത്വം അവസാനിപ്പിച്ച് കെഎസ്യു ഇത്തവണ വിജയിക്കുമെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു.
അതിനാൽത്തന്നെ കോളജിൽ സംഘർഷാവസ്ഥ ഉണ്ടായേക്കുമെന്ന കരുതലിലായിരുന്നു ഇരു സംഘടനകളിലെ പ്രവർത്തകരും പൊലീസും.
എന്നാൽ വൈകിട്ട് നാലിനു തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കെഎസ്യു നടത്തുന്നതെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി ബി.ആഷിക്കിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് പലതവണ എസ്എഫ്ഐ പ്രവർത്തകർ ഇരച്ചു കയറാൻ ശ്രമിച്ചെങ്കിലും പൊലീസും അധ്യാപകരും കെഎസ്യു പ്രവർത്തകരും ചേർന്ന് പ്രതിരോധിച്ചു.
4 തവണയാണ് തിരഞ്ഞെടുപ്പ് ഹാളിൽ കയറാൻ പ്രവർത്തകർ നേരിട്ട് ശ്രമിച്ചത്. തുടർന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും നേരിട്ട് ഏറ്റുമുട്ടി.
നിവൃത്തിയില്ലാതെ പൊലീസ് വ്യാപകമായി ലാത്തി ചാർജ് നടത്തി.
തെരുവുയുദ്ധം
മറ്റ് കോളജുകളിലെ വിജയാഘോഷ പ്രകടനത്തിന് ശേഷം വൈകിട്ട് ഏഴു മണിയോടെ കെഎസ്യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ ക്യാംപസിന് പുറത്ത് തമ്പടിച്ചെത്തി. ഗേറ്റിന് മുൻപിൽ ഇവരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിന് പിന്നാലെ കൊലവിളി മുദ്രാവാക്യങ്ങളും അസഭ്യവർഷവും ആരംഭിച്ചു.
ക്യാംപസിനുള്ളിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചെത്തിയതോടെ ഇരുഭാഗത്തുനിന്നും 20 മിനിറ്റോളം ശക്തമായ കല്ലേറുണ്ടായി.
അപ്രതീക്ഷിത ആക്രമണത്തിൽ പൊലീസും പ്രവർത്തകരും ചിതറിപ്പോയെങ്കിലും കല്ലേറ് നീണ്ടുനിന്നു. പൊലീസിന്റെ ഷീൽഡുകളും ചെടിച്ചട്ടികളും കരിങ്കല്ല് കഷണങ്ങളും അസഭ്യ വർഷങ്ങൾക്കൊപ്പം ഇരുഭാഗത്തേക്കും തലങ്ങും വിലങ്ങും പാഞ്ഞു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് എത്തിയ പൊലീസ് വാഹനവും സിപിഎം ജില്ലാ നേതാക്കളെത്തിയ വാഹനവും ഗേറ്റിനു പുറത്ത് യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകർ തടഞ്ഞു.
ക്യാംപസിലേക്കുള്ള പ്രധാന റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി.
ചർച്ച, അനുരഞ്ജനം
കല്ലേറ് ശമിച്ചതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രവർത്തകരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ജില്ലാ പൊലീസ് മേധാവി ഇരുവരുമായും അടച്ചിട്ട
മുറിയിൽ ചർച്ച നടത്തുമ്പോൾ ഗേറ്റ് തള്ളിത്തുറന്ന് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ക്യാംപസിന് അകത്തെത്തി. വീണ്ടും സംഘർഷാവസ്ഥ.
ഇതിനിടെ വെള്ളം കുടിക്കാൻ പോയ പ്രവർത്തകനെ പൊലീസ് തള്ളിയിട്ട്, തലയ്ക്ക് മുറിവേറ്റെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ പൊലീസുമായി വാക്കുതർക്കമായി.
ആദ്യഘട്ട ചർച്ചയ്ക്ക് ശേഷം ഇരുവിഭാഗവും ക്യാംപസിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് പൊലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
സംഘർഷം ശമിച്ചെങ്കിലും പ്രവർത്തകർ ക്യാംപസിൽ തുടർന്നു. 9 മണിയോടെ വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്നലെ തന്നെ വേണ്ടെന്ന പൊലീസ് തീരുമാനത്തോട് സംഘടനകൾ യോജിച്ചത്.
പ്രശ്നങ്ങളുണ്ടാക്കാതെ പിരിഞ്ഞുപോകണമെന്ന മുതിർന്ന നേതാക്കളുടെ നിർദേശവും വിദ്യാർഥി സംഘടനകൾ അംഗീകരിച്ചു. തുടർന്ന് 9.40ന് പ്രവർത്തകർ പിരിഞ്ഞുപോയി.
കെഎസ്യുവിനു നേട്ടം
എംജി യൂണിവേഴ്സിറ്റി കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി കെഎസ്യു.
സെന്റ് തോമസ് കോളജ് പാലാ, ബസേലിയസ് കോളജ് കോട്ടയം, ദേവമാതാ കോളജ് കുറവിലങ്ങാട്, സെന്റ് ജോർജ് കോളജ് അരുവിത്തുറ, സെന്റ് ഡൊമിനിക്സ് ലോ കോളജ് കാഞ്ഞിരപ്പള്ളി, സ്റ്റാസ് കോളജ് പുല്ലരിക്കുന്ന് തുടങ്ങിയ പ്രധാന ക്യാംപസുകളിൽ മുന്നേറ്റം നടത്താനായെന്നും 10ൽ നിന്ന് 23 ആയി യുയുസിമാരുടെ എണ്ണം വർധിപ്പിക്കാനായെന്നും ജില്ലാ പ്രസിഡന്റ കെ.എൻ.നൈസാം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]