തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിൽ ഒഴിയാതെ വെള്ളക്കെട്ട്; ജനങ്ങൾ ദുരിതത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ മൂവാറ്റുപുഴയാറിലെ ജല നിരപ്പ് താഴ്ന്നിട്ടും താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഗ്രാമീണ ജലാശയങ്ങളിലെ നീർച്ചാലുകൾ പോളയും പായലും വളർന്നു തിങ്ങി നീരൊഴുക്കു നിലച്ചതും, ഗ്രാമീണ തോടുകൾ നികത്തി റോഡ് നിർമിച്ചതുമാണ് വെള്ളക്കെട്ടിനു പ്രധാന കാരണമെന്നു നാട്ടുകാർ പറയുന്നു. തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് ഏറെയും രൂക്ഷമായിരിക്കുന്നത്. അഞ്ഞൂറോളം കുടുംബങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്.
ആഴ്ചകൾക്കു മുൻപ് കയറിയ വെള്ളം ഇറങ്ങി തീരും മുൻപേ അടുത്ത വെള്ളം കയറി. ഗ്രാമീണ ജലാശയങ്ങളിലെ പോളയും പായലും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ മഴക്കാലം കഴിയുന്നതുവരെ വെള്ളക്കെട്ടിൽ കഴിയേണ്ട സാഹചര്യം ഉണ്ടാകും. മിക്ക കുടുംബങ്ങളുടെയും ശുചിമുറിയുടെ ടാങ്കിനു മുകളിൽ വെള്ളം നിൽക്കുന്നതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും വിഷമിക്കുകയാണ്. വെള്ളം ഒഴുകി പോകാൻ മാർഗം ഇല്ലാതായതോടെ ഓണ വിപണി ലക്ഷ്യമിട്ട് വളർത്തിയ ഏത്തവാഴ നാശത്തിന്റെ വക്കിലാണ്. കയറിയ വെള്ളം ഒഴുകി പോകാൻ അടിയന്തര നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.