കോട്ടയം ∙ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്ത അയ്മനം പുത്തൂക്കരി ആമ്പല്‍ വസന്തം ടൂറിസം ഫെസ്റ്റില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ കാഴ്ച്ചമാത്രമല്ല, ഏറ്റവും പ്രിയപ്പെട്ട
ബോട്ട് യാത്രയ്ക്കുള്ള സൗകര്യം കൂടിയാണ്. അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തിലാണ് ആമ്പല്‍ വസന്തം നിറഞ്ഞു നില്‍ക്കുന്നത്.
രാവിലെ എത്തുന്നവര്‍ക്ക് അറുപത് ഏക്കറോളം വരുന്ന പാടത്തുകൂടി വള്ളത്തില്‍ സഞ്ചരിച്ച് ആമ്പലിന്റെ സൗന്ദര്യംനുകരാന് സാധിക്കും. കുട്ടവഞ്ചിയാത്ര, ശിക്കാരി വള്ളയാത്ര, ബോട്ട് യാത്ര എന്നിവയ്ക്കുള്ള സൗകര്യം കൂടി പുത്തൂക്കരിയില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
പുത്തൂക്കരിയില്‍ എത്തുന്നവര്‍ക്ക് ഇടത്തോടുകളിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആമ്പല്‍ കാഴ്ച്ചകള്‍ രാവിലെ പത്തുമണിവരെ ആണെങ്കിലും ബോട്ട് സഞ്ചാരം വൈകുന്നേരം വരെ ഒരുക്കിയിട്ടുണ്ട്.
ബോട്ട് റൂട്ടിലുടെ യാത്ര ചെയ്താണ് ഇടത്തോടുകളിലേക്കും ചീപ്പുങ്കലിലേക്കും എത്തുന്നത്. ദേശാടനപ്പക്ഷികള്‍, പാടശേഖരങ്ങള്‍ തുടങ്ങിയ കാഴ്ചകള്‍ യാത്രയില്‍ ആസ്വദിക്കാം.
ഗ്രാമീണജീവിതവും യാത്രയില്‍ കാണാം. സഞ്ചാരികള്‍ക്ക് കരയില്‍ ഇറങ്ങി പ്രദേശങ്ങളും കാണാം.
നാട്ടുരുചികള്‍ ആസ്വദിക്കാനും സൗകര്യമുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള പായനെയ്ത്ത്, ചൂണ്ടയിടല്‍, ഓലമെടച്ചില്‍, കള്ള്ചെത്ത് തുടങ്ങിയ ഗ്രാമീണകാഴ്ചകള്‍ കാണാനും പുത്തൂക്കരി ടൂറിസം അവസരം ഒരുക്കുന്നു. പാടത്തില്‍ ആമ്പല്‍ അടുത്ത് കാണാവുന്ന രീതിയില്‍ കുട്ടവഞ്ചി ഒരുക്കിയിട്ടുണ്ട്.
ആഴം കുറഞ്ഞ പാടശേഖരമായതിനാലും ചുറ്റും ഉറപ്പുള്ള ബണ്ടുകളാല്‍ സുരക്ഷിതമായതിനാലും മറ്റേത് പ്രദേശത്തെക്കാളും സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമാണ് പുത്തൂക്കരി പാടത്തിലൂടെയുള്ള യാത്ര. കനാല്‍ യാത്രയ്ക്ക് പുറമെ നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന കൗണ്ടറും പ്രവര്‍ത്തന സജ്ജമാക്കുന്നുണ്ട്.
ഫെസ്റ്റ് മൂന്നുദിവസത്തേക്കാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഒക്ടോബര്‍ ആദ്യആഴ്ച്ചവരെ ആമ്പല്‍ കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. അതുകഴിഞ്ഞാലും കനാല്‍ ടൂറിസം പോയിന്റായി പൂത്തൂക്കരിയെ മാറ്റുന്ന നിലയിലാണ് പഞ്ചായത്ത് പദ്ധതി ഒരുക്കിയിരിക്കുന്നത്. ജൂണ്‍ പകുതിമുതല്‍ ഒക്ടോബര്‍ ആദ്യം വരെയാണ് പുത്തൂക്കരി പാടശേഖരത്തില്‍ ആമ്പല്‍ വിരിയുക.
അതുകഴിഞ്ഞ് എത്തുന്നവര്‍ക്ക് നെല്‍കൃഷിയും കണ്ട് ആസ്വദിക്കാന്‍ കഴിയും. പുത്തൂക്കരിയില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് വള്ളത്തില്‍ പോകുമ്പോള്‍ വര്‍ഷം മുഴുവന്‍ പൂത്തു നില്ക്കുന്ന ചെറിയ ആമ്പല്വസന്തങ്ങളും കാണാന്‍ കഴിയും.
പുത്തൂക്കരിയിലേക്കുള്ള വഴി
ഈ ഉള്‍നാടന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്താന്‍ രണ്ടു വഴികളാണ് ഉള്ളത്.
ടാര്‍ ചെയ്ത് മനോഹരമാക്കിയ ചെറു റോഡിലൂടെയുള്ള യാത്രയും ആസ്വാദ്യമാണ്. കോട്ടയത്തുനിന്ന് വരുന്നവര്‍ക്ക് കുടയംപടി ജംഗ്ഷനില്‍ നിന്നും ഇടത്തു തിരിഞ്ഞ് തിരിഞ്ഞ് അയ്മനം ജംഗ്ഷനില്‍ എത്തിച്ചേരാം.
അവിടെ നിന്നും (അയ്മത്തുനിന്നും) വലതുവശത്തേക്ക് തിരിഞ്ഞ് മണലേപ്പള്ളി പാലത്തില്‍ എത്തിച്ചേരണം. മണലപ്പള്ളി പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ കരിപ്പൂത്തട്ട് പാലം അവിടെ ഒന്നു ഇടതു തിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ മാടശ്ശേരി പാലം അവിടുന്ന് വീണ്ടും വലത്തേക്ക് തിരിഞ്ഞ് ഒരു 700 മീറ്റര്‍ പുത്തൂക്കരിയില്‍ എത്തിച്ചേരും.
(ഇവിടെയെല്ലാം സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.)
മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് പനമ്പാലം ജംഗ്ഷന് അവിടെ നിന്ന് ഇടത്തേക്ക് തിരിയണം. ആ വഴി എത്തിച്ചരുക മണലേപ്പള്ളി ജംഗ്ഷനിലാണ്.
അവിടെ നിന്ന് വലത് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ കരിപ്പൂത്തട്ട് പാലം. പാലത്തില്‍ നിന്ന് ഇടതു തിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ മാടശ്ശേരി പാലം അവിടെ നിന്നും 700 മീറ്റര്‍ അകലെയാണ് പുത്തൂക്കരി.
അയ്മനത്ത് ആമ്പൽ ടൂറിസം ഫെസ്റ്റ് തുടങ്ങി; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം ∙ അയ്മനം പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന് തുടക്കം.
പുത്തൂക്കരി പാഠശേഖരത്തിനു സമീപം നടന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
അയ്മനത്തും ടൂറിസത്തിന് കുമരകം പോലെ ഒട്ടേറെ വികസനസാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയ്മനം പഞ്ചായത്തിൽ വാട്ടർ തീം പാർക്ക് നിർമിക്കുന്നതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനു മുന്നോടിയായി മന്ത്രി വി.എൻ. വാസവൻ വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽപാടത്തിന്റെ ഭംഗി ആസ്വദിച്ചു.
പഞ്ചായത്തംഗം കെ.എം.
മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ബി.ജെ.
ലിജീഷ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. ആലിച്ചൻ, കുടമാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എൻ.
ബാലചന്ദ്രൻ, അയ്മനം സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ഭാനു എന്നിവർ പ്രസംഗിച്ചു.
ഉത്തരവാദിത്വ ടൂറിസം മിഷൻ, പുത്തൂക്കരി പാടശേഖര സമിതി, അരങ്ങ് സാംസ്കാരിക വേദി, ഐക്യവേദി റസിഡന്റ്സ് അസോസിയേഷൻ, പുത്തൂക്കരി റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. ഞായറാഴ്ച വരെ രാവിലെ ആറുമുതൽ 10 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ, ആമ്പൽ ജലയാത്ര, നാടൻ ഭക്ഷ്യമേള, റീൽസ്-ഫോട്ടോ ഷൂട്ട് മത്സരങ്ങൾ എന്നിവ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]